X

മദ്യലഹരിയിൽ മകൻ വീടിന് തീവച്ചു; മാതാവ് പൊള്ളലേറ്റു മരിച്ചു

വൈറ്റില മേജര്‍ റോഡിലാണ് സംഭവം. മേരിയുടെ ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

മദ്യ ലഹരിയില്‍ വീടിന് തീവെച്ച് മകൻ അമ്മയെ കൊലപ്പെടുത്തി. എറണാകുളം നഗരത്തിൽ വൈറ്റില മേജര്‍ റോഡിലാണ് സംഭവം. 82 കാരിയായ മേരിയാണ് മകന്റെ  ക്രൂരതയിൽ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ സേവ്യർ എന്ന തങ്കച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അഗ്നിക്കിരയായി വീട് ശ്രദ്ധയിൽ പെട്ട അയൽവാസികള്‍ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.  ഇവരെത്തി തീ അണച്ചപ്പോഴാണ് വീടിനുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മേരിയുടെ മൃതദേഹം കണ്ടെത്തിയത്. തങ്കച്ചന്‍ രാവിലെ മുതല്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

മേരിയുടെ ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി  പൊള്ളലേറ്റിരുന്ന മേരി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. സേവ്യറുടെ പിതാവിന്റെ രണ്ടാം ഭാര്യയാണ് എൺപത്തി രണ്ടുകാരിയായ മേരി. അറുപതുകാരനായ തങ്കച്ചൻ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നെന്നും പോലീസും നാട്ടുകാരും പറയുന്നു. തങ്കച്ചന്‍റെ ഭാര്യ മകൾക്കൊപ്പം ബംഗലുരുവിലായതിനാൽ മേരിയും തങ്കച്ചനും മാത്രമാണ് വീട്ടില്‍ താമസം.

തീ ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തുമ്പോഴും വീടിനരികിൽ ഭാവഭേദമില്ലാതെ നിൽക്കുകയായിരുന്നു തങ്കച്ചൻ എന്നാണ് വിവരം. തുടർന്ന പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മേരിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

 

This post was last modified on December 2, 2018 6:05 am