കെ.എസ്.യു പ്രതിനിധിയായ ചെയർമാനിൽ നിന്നും സത്യവാചകം ഏറ്റുചൊല്ലാനുള്ള മടിച്ച് തൃശ്ശൂർ ഗവണ്മെന്റ് ലോ കൊളേജ് യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് എസ്എഫ്ഐക്കാർ അലങ്കോലമാക്കിയതായി പരാതി. കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി വിജയിച്ച കെ.എസ്.യുവിന്റെ ചെയർമാൻ സ്ഥാനാർഥി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയായിരുന്നു ചടങ്ങ് തടസപ്പെടുത്തിയതെന്നാണ് ആരോപണം.
ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജെസ്റ്റോപോളിന് പ്രിൻസിപ്പൽ ബിന്ദു നമ്പ്യാർ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിനിടയിൽ വേദിയിലിരുന്ന എസ്എഫ്ഐ പ്രതിനിധികളും ഒരുമിച്ച് എഴുന്നേറ്റു നിന്ന് സത്യപ്രതിജ്ഞ ചൊല്ലുകയായിരുന്നു. ഇതോടെ ചെയർമാന്റെ സത്യപ്രതിജ്ഞ തടസ്സപ്പെടുകയും ചെയ്തു. എന്നാൽ എസ്എഫ്ഐ നേതാക്കളുടെ സ്വയം സത്യപ്രതിജ്ഞ അംഗീകരിക്കാനാവില്ല എന്ന് വ്യക്തമാക്കിയ പ്രിൻസിപ്പൽ വീണ്ടും ചെയർമാന് സത്യവാചകം ചൊല്ലിക്കൊടുത്തു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രതിനിധികൾ വേദിയിൽ നിന്നും ഇറങ്ങിപ്പോവുയായിരുന്നു. തുടർന്നു കെ.എസ്.യു പാനലിൽ ജയിച്ച മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു….
എന്നാൽ ചടങ്ങിനു ശേഷം പ്രിൻസിപ്പലിനെ ഉപരോധിച്ച എസ്എഫ്ഐ പ്രവർത്തകർ തങ്ങളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയതു. ഇതോടെ സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചതനുസരിച്ചു രജിസ്റ്ററിൽ ഒപ്പുവച്ചു അധികാരമേൽക്കാൻ എസ്എഫ്ഐ പ്രതിനിധികൾക്ക് പ്രിൻസിപ്പൽ അനുവാദം നൽകുകയായിരുന്നു.
യൂണിയൻ ചെയർമാൻ ആദ്യം സത്യപ്രതിജ്ഞ ചെയ്യുകയും പിന്നീട് ചെയർമാൻ മറ്റു പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയുന്ന രീതിയാണ് ഗവണ്മെന്റ് ലോ കോളേജിൽ ഇതുവരെ പിന്തുടർന്നിരുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ ഈ തവണ ആദ്യമായി ഒരു കെഎസ്.യു പ്രതിനിധി ചെയർമാൻ ആയതിന്റെ അസഹിഷ്ണുതയാണ് നടപടിക്ക് പിന്നിലെന്നാണ് ഇവരുടെ ആരോപണം, ഈ നിലപാടിലൂടെ എസ്എഫ്ഐ ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചിരിക്കുകയാണെന്നും കെഎസ്.യു നേതൃത്വം ആരോപിക്കുന്നു.
This post was last modified on January 24, 2019 7:48 pm