തിരുവനന്തപുരം പേട്ടയില്‍ ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വെള്ളത്തില്‍ പൊട്ടി വീണ് കിടന്നിരുന്ന കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് ഇവര്‍ മരിച്ചത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കര്‍മ്മ പദ്ധതി തയ്യാറാക്കാനാണ് കേസെടുത്തത് എന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ കേസില്‍ കക്ഷികളാക്കി. കേസ് തുടര്‍നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണിനയ്ക്ക് വിട്ടു.
പേട്ട പുള്ളി ലെയ്നിൽ നിന്നു ചാക്ക സ്‌കൂളിനു സമീപത്തേക്കുള്ള ഇടവഴിയിലേക്കു ത്രീഫേസ് വൈദ്യുതി ലൈൻ പൊട്ടിവീണാണു ദുരന്തമുണ്ടായത്. മഴവെള്ളം നിറഞ്ഞുകിടന്ന റോഡിൽ വൈദ്യുതി കമ്പി വീണു കിടക്കുന്നതറിയാതെ എത്തിയ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. കുമാരപുരത്തു വീട്ടുജോലിക്കായി പോയ പ്രസന്നകുമാരിക്കാണ് ആദ്യം ഷോക്കേറ്റത്. വെള്ളത്തിൽ നിന്നു പെട്ടെന്നു ഷോക്കടിച്ച് ഇവർ അനക്കമറ്റു താഴേക്കു വീഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് പേട്ട പുള്ളി ലെയ്‌നിൽ തൃപ്തിയിൽ രാധാകൃഷ്ണൻ ആചാരിക്ക് ഷോക്കേറ്റത്. സംഭവത്തിൽ മരിച്ചവർക്ക് കെഎസ്ഇബി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു.
This post was last modified on June 11, 2019 3:26 pm