ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് കേരളത്തിൽ മികച്ച മുന്നേറ്റം എക്സിറ്റ് പോളുകൾ ഉള്‍പ്പെടെ പ്രവചിക്കുമ്പോൾ പ്രചാരണ പ്രവർത്തനങ്ങളിൽ പാർട്ടിയുടെയും പ്രവർത്തകുരുടെയും ഇടപെടലിൽ അതൃപ്തി ആരോപിച്ച് സ്ഥാനാർത്ഥികൾ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. പ്രചാരണത്തിലെ അതൃപ്തി സൂചിപ്പിച്ച് തിരുവനന്തപുരത്തെ സ്ഥാനാർഥി ശശി തരൂർ പരസ്യമായി പ്രതികരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിറകെയാണ് കോഴിക്കോട്, വടകര, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ രംഗത്തെത്തിയതെന്ന് ന്യൂസ് 18 കേരള റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠനെതിരെ പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകിയെന്നും റിപ്പോർട്ട് ചുണ്ടിക്കാട്ടുന്നു. പ്രാദേശിക നേതാക്കൾ ഉള്‍പ്പെടെ കാലുവാരുന്നെന്നാണ് എം കെ രാഘവൻ, കെ മുരളീധരൻ, ബെന്നി ബെഹന്നാൻ എന്നിവർ രംഗത്തെത്തിയത്.
ചാലക്കുടി മണ്ഡലത്തിൽ ഐ ഗ്രൂപ്പ് നേതാക്കൾ സഹകരിക്കുന്നില്ലെന്നാണ് ബെന്നി ബെഹന്നാന്റെ പരാതി എന്നാണ് റിപ്പോർട്ട്. യുഡിഎഫ് സംവിധാനത്തെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ വാർത്തകളെന്ന് വിലയിരുത്തൽ.
എന്നാൽ, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നാണ് പ്രവർത്തകരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുൾപ്പെടെ പാലക്കാട്ടെ നേതാക്കൾ പരാതി നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.
അതിനിടെ, യുഡിഎഫിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് താന്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയെന്ന ആരോപണം നിഷേധിച്ച് ശശി തരുർ രംഗത്തെത്തി. പ്രചാരണത്തിലെ പോരായ്മകളില്‍ ഹൈക്കമാന്‍ഡിനോടും കെപിസിസിയോടും തരൂര്‍ പരാതിപ്പെട്ടതായ മാധ്യമ റിപ്പോർട്ടുകൾക്ക് പിറകെയായിരുന്നു പ്രതികരണം. പോരായ്മകളുണ്ടെങ്കില്‍ പാര്‍ട്ടി പരിഹരിക്കും. പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടിട്ടില്ലെന്നും തരൂര്‍ പറയുന്നു. എന്നാൽ പ്രചാരണത്തിലെ അതൃപ്തി തരൂര്‍ പരസ്യമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
This post was last modified on April 11, 2019 5:14 pm
Leave a Comment