X

അഭിലാഷ് ടോമിയെ അടുത്ത 16 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തും

ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സത്പുര ഈ പ്രദേശത്ത് എത്തണമെങ്കില്‍ വെള്ളിയാഴ്ചയാകും.

ഇന്ത്യന്‍ സമുദ്രത്തില്‍ ഒറ്റപ്പെട്ട് അപകടത്തിലായ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ അടുത്ത 16 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തും. ഫ്രഞ്ച് കപ്പല്‍ ഓസിറസാവും അഭിലാഷിനെ രക്ഷിക്കുക. ഓസിറസില്‍ നിന്നും ഓസ്‌ട്രേലിയന്‍ നേവിയുടെ എച്ച് എം എ എസ് ബല്ലാറട്ട് യുദ്ധ കപ്പലിലേക്ക് അഭിലാഷിനെ മാറ്റി പെര്‍ത്തിലെത്തിക്കും. ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സത്പുര ഈ പ്രദേശത്ത് എത്തണമെങ്കില്‍ വെള്ളിയാഴ്ചയാകും. ഇന്ത്യന്‍ നേവിയുടെ എയര്‍ ക്രാഫ്റ്റ് P8i അംഗങ്ങളും മറ്റ് രക്ഷാപ്രവര്‍ത്തകരും ഓസ്‌ട്രേലിയയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഓര്‍ഡിനേഷന്‍ സെന്ററിലുണ്ട്( Maritime Rescue Coordination Centre – MRCC).

ഇന്ന് രാവിലെ അഭിലാഷ് ടോമിയുമായി ഇന്ത്യന്‍ നേവിക്ക് ദൃശ്യ ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നു. ഇന്ത്യന്‍ നേവിയുടെ P8i എയര്‍ ക്രാഫ്റ്റ് അഭിലാഷ് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പൊളിഞ്ഞ പായ്കപ്പലില്‍ നിന്നായിരുന്നു ദൃശ്യ ആശയവിനിമയം നടത്തി. അതിന് ശേഷം എയര്‍ ക്രാഫ്റ്റ് മൗറീഷ്യസിലെ പോര്‍ട്ട് ലൂയിസിലേക്ക് മടങ്ങുകയും ചെയ്തു.

എയര്‍ ക്രാഫ്റ്റുമായുള്ള ദൃശ്യ ആശയവിനിമയത്തില്‍ നിന്ന് മനസ്സിലാവുന്നത്, അഭിലാഷിന്റെ തുരിയ എന്ന പായ് കപ്പല്‍ പൊളിഞ്ഞ് ഒരു വശത്തേക്ക് തൂങ്ങി കിടക്കുവണെന്നാണ്. നാല് അഞ്ച് കി.മീ താഴ്ച്ചയുള്ള പ്രദേശത്തെ തിരമാലകള്‍ പത്ത് മുതല്‍ 12 വരെ ഉയരത്തിലാണ്. മോശം കലാവസ്ഥയും കനത്ത മഴയിലുമാണ് പ്രദേശം.

സോളോ സൈലിംഗില്‍ (ഒറ്റക്കുള്ള സമുദ്ര സഞ്ചാരം) പ്രശസ്തനായ, നേവി കമാന്‍ഡര്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. പൂര്‍ണമായും പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ മാത്രം ഉപയോഗിച്ച് ഒറ്റക്ക് വഞ്ചിയില്‍ ലോകം ചുറ്റുന്നതാണ് മത്സരം.

ഏറ്റവും അടുത്തുള്ള കപ്പലുകള്‍ പോലും എത്തിച്ചേരാന്‍ അഞ്ച് ദിവസമെടുക്കുന്ന മേഖലയിലാണ് നിലവില്‍ അഭിലാഷ് ടോമിയുടെ സെയ്ലിംഗ് ബോട്ടുള്ളത്. കന്യാകുമാരിയില്‍ നിന്ന് 2700 നോട്ടിക്കല്‍ മൈലും ഓസ്ട്രലിയയിലെ പെര്‍ത്തില്‍ നിന്ന് 1900 നോട്ടിക്കല്‍ മൈലും അകലെയാണ് നിലവില്‍ അഭിലാഷ് ടോമി എന്നാണ് വിവരം.

 

This post was last modified on September 23, 2018 7:32 pm

Related Post
Leave a Comment