X

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അവസാനഘട്ടത്തിലേക്ക്; 2 പേര്‍ കൂടി കുടുങ്ങിയേക്കും

അന്വേഷണം ദിലീപില്‍ തന്നെ അവസാനിപ്പിച്ചേക്കാനാണ് സാധ്യത

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്നു. കേസില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യാന് സാധ്യതയുണ്ട്. നടന്‍ ദിലീപിനെതിരെയുള്ള തെളിവു ശേഖരണം ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ കുറ്റസമ്മതമൊഴികള്‍ വന്നത്തോടെ അന്വേഷണം ദിലീപില്‍ തന്നെ അവസാനിപ്പിച്ചേക്കാനാണ് സാധ്യത. മാധ്യമങ്ങളോട് പള്‍സര്‍ സുനില്‍ കേസിലിനിയും വലിയ സ്രാവുകള്‍ പ്രതി സ്ഥാനത്തുണ്ടെന്ന് പറഞ്ഞിരുന്നു.

പള്‍സര്‍ സുനില്‍, ദിലീപിന്റെ പേര് വെളിപ്പെടുത്തിയതുപോലെ പ്രധാന വ്യക്തികളുടെ പേരുകള്‍ പറയാത്തത് കേസ് അന്വേഷണം നീട്ടികൊണ്ടുപോകാനുള്ള തന്ത്രമാണോയെന്നും അന്വേഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പുകള്‍ പോലീസ് തുടങ്ങി കഴിഞ്ഞു.

ഗൂഢാലോചനയില്‍ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രണ്ട് അഭിഭാഷകരുടെ മൊഴികളാണ് അന്വേഷണത്തില്‍ പോലീസിനെ വലയ്ക്കുന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച നിര്‍ണായക ചോദ്യത്തിനുള്ള ഉത്തരം ഒഴികെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും വസ്തുതാപരമായി അഭിഭാഷകര്‍ അന്വേഷണ സംഘത്തോട് മറുപടി പറയുന്നുണ്ട്.