X

താമരശ്ശേരിയില്‍ സ്വകാര്യ ബസ് ഇടിച്ച് 3 കുട്ടികളുള്‍പ്പടെ ആറ് മരണം

മരിച്ചവരില്‍ ഒരേ കുടുംബത്തില്‍ പെട്ടവരായിരുന്നു അഞ്ച് പേര്‍, ഒരാള്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്നു

കോഴിക്കോട് താമരശ്ശേരി ചുരത്തിനു താഴെ അടിവാരത്ത് സ്വകാര്യ ബസ് ജീപ്പിലും കാറിലുമിടിച്ചുണ്ടായ അപകടത്തില്‍ 3 കുട്ടികളുള്‍പ്പടെ ആറ് മരണം. മരണപ്പെട്ടവരെല്ലാം ജീപ്പിലുണ്ടായിരുന്നവരാണ്. ഒരേ കുടുംബത്തിലെ അഞ്ചു പേരും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്. കൊടുവള്ളി കരുവന്‍പൊയില്‍ വടക്കേക്കര വീട്ടില്‍ അബ്ദുറഹിമാന്‍ (അറു 63), ഭാര്യ സുബൈദ (57), അബ്ദുറഹിമാന്റെ മകന്‍ ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഷാന്‍ (എട്ട്), ഷാജഹാന്റെ സഹോദരി നഫീസയുടെ മകള്‍ ഹനാ ഫാത്തിമ (11), മറ്റൊരു സഹോദരിയുടെ മകള്‍ ജസ (ഒന്ന്), ജീപ്പ് ഡ്രൈവര്‍ പ്രമോദ്  എന്നിവരാണ് മരിച്ചത്.

ബസിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയില്‍ കഴിയുന്ന രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. കോഴിക്കോടു നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്കു പോവുകയായിരുന്ന രാജഹംസം എന്ന സ്വകാര്യ ബസാണ് ജീപ്പില്‍ ഇടിച്ചത്. ഉച്ചകഴിഞ്ഞ് 2.30-ഓടെയായിരുന്നു അപകടം. കനത്ത മഴയില്‍ ബസിന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് ദൃസാക്ഷികള്‍ പറയുന്നു. ജീപ്പില്‍ ഇടിച്ച ബസ് സമീപത്തുണ്ടായിരുന്ന കാറിലും ഇടിച്ചിരുന്നു.

This post was last modified on August 5, 2017 5:38 pm