X

സഹകരണവകുപ്പ് ഓണച്ചന്തകള്‍ ഇന്നുമുതല്‍; കുത്തരി-24 രൂപ, പഞ്ചസാര-22, വെള്ളിച്ചെണ്ണ-90

വിലയിളവ് നല്‍കാന്‍ സര്‍ക്കാര്‍ സഹകരണ വകുപ്പിന് 60 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

സഹകരണവകുപ്പിന്റെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ‘ഈ ഓണവും ബക്രീദും കണ്‍സ്യൂമര്‍ ഫെഡിനൊപ്പം’ എന്ന മുദ്രാവാക്യവും പേറിയാണ് ചന്തകള്‍ എത്തുന്നത്. സഹകരണവകുപ്പ് 3500 ഓണച്ചന്തകള്‍ തുടങ്ങുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചത്. പൊതുവിപണിയിലേക്കാളും വന്‍ വില കുറവാണ് സഹകരണവകുപ്പിന്റെ ഓണച്ചന്തകള്‍ വഴിയുള്ള സാധനങ്ങള്‍ക്ക് നല്‍കുന്നത്. എല്ലായിനങ്ങളും 30-40 ശതമാനം വിലക്കുറവിലാണ് വില്‍പന നടത്തുന്നത്.

കിലോഗ്രാമിന് 41 രൂപയുള്ള ജയ അരി 25 രൂപയ്ക്കും, 44 രൂപയുള്ള കുത്തരിക്ക് 24 രൂപയ്ക്കും ലഭിക്കും. 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്കും. 202 രൂപ വിലനിലവാരത്തിലുള്ള വെളിച്ചെണ്ണയ്ക്ക് 90 രൂപയ്ക്കും ഓണച്ചന്തകള്‍ വഴി കിട്ടും.

മറ്റ് പ്രധാന ഇനങ്ങളുടെ ഓണച്ചന്തയിലെ വിലയും ബ്രായ്ക്കറ്റില്‍ വിപണിവിലയും- അരി കുറുവ-25(38), പച്ചരി-23(33), ചെറുപയര്‍-66(95), കടല-43(90), ഉഴുന്ന്-66(98), വന്‍പയര്‍-45(85), തുവരപ്പരിപ്പ്-65(90), മുളക്-56(95), മല്ലി-74(90).

വിലയിളവ് നല്‍കാന്‍ സര്‍ക്കാര്‍ സഹകരണ വകുപ്പിന് 60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓണച്ചന്തയുടെ ഉദ്ഘാടനം ഇന്ന് വെകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എല്‍.എം.എസ്. മൈതാനത്തു നിര്‍വഹിക്കും.

This post was last modified on August 24, 2017 9:09 am