X

ഡി സിനിമാസ്; ചാലക്കുടി നഗരസഭയില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍

ഭൂമിയുടെ രേഖകളില്‍ ഏതുതരമാണെന്നു രേഖപ്പെടുത്തിയിട്ടില്ലെന്നാന്ന്‌ പ്രധാന ആരോപണം

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റര്‍ വിഷയത്തില്‍ ചാലക്കുടി നഗരസഭയില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ ചേരുന്നു. താലൂക്ക് സര്‍വേയറുടെ സ്‌കെച്ച് ഇല്ലാതെയാണ് ഡി സിനിമാസ് തിയറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണ അനുമതികള്‍ നല്‍കിയതെന്നും ഇതില്‍ ചട്ടലംഘനമുണ്ടെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് പ്രത്യേക കൗണ്‍സില്‍ ചേരുന്നത്.

ഭൂമിയുടെ രേഖകളില്‍ ഏതുതരമാണെന്ന്‌ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പ്രധാന ആരോപണം. തിയറ്റര്‍ വിഷയത്തില്‍ ചാലക്കുടി നഗരസഭയില്‍ ഭരണ പക്ഷമായ ഇടതുമുന്നണിയും, പ്രതിപക്ഷമായ യുഡിഎഫും തര്‍ക്കത്തിലാണ്. ചട്ടലംഘനങ്ങളുടെ ഉത്തരവാദിത്തം ഇരുപക്ഷവും പരസ്പരം പഴിചാരുകയാണ്.

അനുമതി നല്‍കിയത് യുഡിഎഫിന്റെ കാലത്താണെന്ന് ഭരണപക്ഷം പറയുമ്പോള്‍ ചട്ടലംഘനമുണ്ടെങ്കില്‍ തിയറ്റര്‍ എന്തുകൊണ്ടു നഗരസഭ പൂട്ടിക്കുന്നില്ലെന്നാണ് യുഡിഎഫിന്റെ ചോദ്യം. സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടത് തങ്ങളാണെന്നും ഇരുവിഭാഗവും വാദിക്കുന്നുണ്ട്.

ഡി സിനിമാസിന്റെ ഭൂമി ദിലീപ് കയ്യേറിയതല്ലെന്ന് സര്‍വേ വിഭാഗം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പല തവണ റജിസ്‌ട്രേഷന്‍ കഴിഞ്ഞ് എത്തിയ ഭൂമിയാണ് ദിലീപ് വാങ്ങിച്ചത്. ഏഴു തവണയെങ്കിലും കൈമാറ്റം നടന്ന ഭൂമിയാണെന്നും കയ്യേറ്റമുണ്ടായിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.

This post was last modified on August 3, 2017 9:52 am