X

സിപിഎം എന്നാല്‍ ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്’, സിഎം എന്നാല്‍ ‘ചീഫ് മര്‍ഡറര്‍’!

'രാഷ്ട്രീയ കൊലപാതങ്ങളില്‍ പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കുന്ന നയമാണു കേരളാ മുഖ്യമന്ത്രി സ്വീകരിക്കുന്നത്'

സിപിഎം എന്നാല്‍ ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്’, സിഎം എന്നാല്‍ ‘ചീഫ് മര്‍ഡറര്‍’ ആണെന്ന് ബിജെപി നേതാവ് ജി.വി.എല്‍. നരസിംഹ റാവു. കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ടായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന. ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വിയും പിണറായിയെയും ഇടതുസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു.

രാഷ്ട്രീയ കൊലപാതങ്ങളില്‍ പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കുന്ന നയമാണു കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും കേരള മുഖ്യമന്ത്രിയെന്നതിനേക്കാള്‍, സിപിഎമ്മിന്റെ മുഖ്യ കൊലപാതകിയെന്ന നിലയിലാണ് കേരളത്തിലെ പിണറായി വിജയന്റെ പ്രവര്‍ത്തനം, ഇതു തീര്‍ത്തും അപലപനീയമാണെന്നും റാവു പറയുന്നു.

കഴിഞ്ഞ 13 മാസത്തിനിടെ ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ഒട്ടേറെ പ്രവര്‍ത്തകര്‍ അതിക്രൂരവുമായ രീതിയില്‍ കേരളത്തില്‍ കൊല്ലപ്പെട്ടു. ഇവിടുത്തെ ജനങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം എന്താണെന്ന് അറിയാം. കേരളത്തിലെ എല്ലാ രാഷ്ട്രീയ അതിക്രമങ്ങളുടെയും ഉത്ഭവകേന്ദ്രമായ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മുഖ്യ സൂത്രധാരനാണ് പിണറായിയെന്നും റാവു ആരോപിച്ചു.

ഇടതു സര്‍ക്കാരിന് കീഴില്‍, അക്രമികളുടെ സങ്കേതമായി കേരളം മാറിയെന്നാണ് നഖ്വിയുടെ പ്രതികരണം. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമേറ്റശേഷം അക്രമികളുടെ സ്വര്‍ഗമായി കേരളം മാറി. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും കേരളത്തിലെ ക്രമസമാധാന നിലയില്‍ രാജ്യത്തിനുള്ള ആശങ്ക ചൂണ്ടിക്കാട്ടുകയും ചെയ്തതാണ്. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടി ശിക്ഷ ഉറപ്പാക്കണമെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.