X

ചികിത്സ നിഷേധിച്ച്‌ മരിച്ച സംഭവം; മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചു

ചികിത്സ നിഷേധിക്കുന്ന സംഭവത്തില്‍ വേണമെങ്കില്‍ നിയമം പരിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ ത്മിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചു. നിയമസഭയിലായിരുന്നു കേരളത്തിന് വേണ്ടി മുരുകന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞത്. ചികിത്സ നിഷേധിക്കുന്ന സംഭവത്തില്‍ വേണമെങ്കില്‍ നിയമം പരിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലത്ത് വച്ച് അപകടത്തില്‍ തലക്ക് ഗുരുതരമായ പരിക്കേറ്റ മുരുകന് അഞ്ചോളം ആശുപത്രികള്‍ ചികിത്സ നിഷേധിച്ചിരുന്നു. ആശുപത്രികള്‍ക്കെതിരെ പോലീസും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനല്‍വേലി സ്വദേശി മുരുകന്‍ ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തില്‍ കേരളത്തിനുവേണ്ടി അദ്ദേഹത്തിന്റെ കുടുംബത്തോട് നിയമസഭയില്‍ ക്ഷമ ചോദിച്ചു. മുരുകന്റെ കുടുംബത്തിനുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നു. ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. ആവശ്യമാണെങ്കില്‍ ഇക്കാര്യത്തില്‍ നിയമമോ നിമയഭേദഗതിയോ കൊണ്ടുവരും.’