X

മോദി രാജ്യദ്രോഹിയെന്ന് തെലുഗു നടനും എംഎല്‍എയുമായ എന്‍ ബാലകൃഷ്ണ

എം എല്‍ എയ്ക്ക് ഭ്രാന്തെന്ന് ബിജെപി; നടപടി വേണമെന്നും ആവശ്യം

ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിക്കെതിരേയും രൂക്ഷ വിമര്‍ശനമുമായി തെലുങ്കു ദേശം പാര്‍ട്ടി എംഎല്‍എ. വിഷയത്തില്‍ ഒളിച്ചു കളിനടത്തുന്ന പ്രധാനമന്ത്രി രാജ്യദ്രോഹിയാണെന്നായിരുന്നു ടിഡിപി എംഎല്‍എയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സഹോദരി ഭര്‍ത്താവുമായ എന്‍ ബാലകൃഷ്ണയുടെ പരാമര്‍ശം. പ്രത്യേക പദവി വിഷയത്തില്‍ ചന്ദ്രബാബു നായിഡു നടത്തിയ 12 മണിക്കൂര്‍ ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യദ്രോഹിയായ പ്രധാനമന്ത്രി ജനങ്ങളെ നേരിടണമെന്നും എന്നാല്‍ നിങ്ങളെ പൊതുജനം അടിച്ചോടിക്കുമെന്നും എംഎല്‍എ പരിഹസിച്ചു. താങ്കള്‍ക്കെതിരായ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നു ഇനി നിശബ്ദമായിരിക്കാന്‍ കഴിയില്ലെന്നും എന്‍ ബാലകൃഷ്ണ പറഞ്ഞു.

ചൂടുള്ള ചായകോപ്പയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രാണിയോടെന്നപോലെയാണ് ആന്ധ്രപ്രദേശിനോട് മോദി പെരുമാറിയത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം അതിനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ഒരു പിശുക്കനാണ് അയാള്‍. എന്‍ ബാലകൃഷ്ണ പ്രസംഗത്തില്‍ ആരോപിച്ചു.

അതേസമയം എന്‍ ബാലകൃഷ്ണയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ടിഡിപി എംഎല്‍എ സംസാരിക്കുന്നത് ഭ്രാന്തനെ പോലയാണ് അദ്ദേഹത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്നും എന്‍ ബാലകൃഷ്ണയ്ക്ക് മറുപടിയായി ബിജെപി നേതാവ് സുധീഷ് റാം മലോഹോഹ്യ പ്രതികരിച്ചു. പ്രധാനമന്ത്രിയെ അപമാനിച്ച ടിഡിപി എംഎല്‍എ മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതിനു പുറമേ എംഎല്‍എക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ബിജെപി എംഎല്‍എമാര്‍ ഗവര്‍ണര്‍ ഇഎസ് എല്‍ നരസിംഹന് പരാതിയും നല്‍കിയിട്ടുണ്ട്. ടിഡിപി എംഎല്‍എക്കെതിരേ സംസ്ഥാന പോലിസ് കേസെടുക്കണെമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

This post was last modified on April 22, 2018 8:21 am