X

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കഴിയൂ എന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്. ബിജെപി യാതൊരു ധാര്‍മ്മകതയുമില്ലാത്ത പാര്‍ട്ടിയാണ്. അവര്‍ക്ക് മര്യാദാപുരോഷത്തമനായ ശ്രീരാമന്റെ യഥാര്‍ത്ഥ ഭക്തരാകാന്‍ കഴിയില്ല – എഐസിസി ജനറല്‍ സെക്രട്ടറിയായ ഹരീഷ് റാവത്ത് അഭിപ്രായപ്പെട്ടു. ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍ ധാര്‍മ്മികതയിലും ഭരണഘടനയിലും വിശ്വസിക്കുന്നു. രാമക്ഷേത്രം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം മാത്രമേ യാഥാര്‍ത്ഥ്യമാകൂ എന്ന കാര്യം ഉറപ്പാണ് – ഋഷികേശില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഹരീഷ് റാവത്ത് പറഞ്ഞു.

കര്‍ണാടകയില്‍ കുടിലതന്ത്രങ്ങളും പണവും മസില്‍ പവറും ഉപയോഗിച്ച് കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്ന് റാവത്ത് കുറ്റപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ അടക്കമുള്ള ഏജന്‍സികളെ രാഷ്ട്രീയായുധമായി ദുരുപയോഗം ചെയ്യുകയാണ് ബിജെപി സര്‍ക്കാര്‍. ഈ വൃത്തികെട്ട കളിക്ക് കര്‍ണാടകയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉചിതമായ മറുപടി നല്‍കും. 27 സീറ്റുകളും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം തൂത്തുവാരുമെന്നും റാവത്ത് അവകാശപ്പെട്ടു.