X

തിരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകുമെന്ന് ബിജെപി എന്നോട് പറഞ്ഞിരുന്നു: പവന്‍ കല്യാണ്‍

"നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്താണ് എന്ന് നിങ്ങള്‍ക്ക് ഇതില്‍ നിന്ന് മനസിലാക്കാവുന്നതാണ്" - പവന്‍ കല്യാണ്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകുമെന്ന് ബിജെപി തന്നോട് പറഞ്ഞിരുന്നതായി തെലുങ്ക് നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍. രണ്ട് വര്‍ഷം മുമ്പാണ് ബിജെപി ഇക്കാര്യം തന്നോട് പറഞ്ഞത്. കടപ്പ ഡില്ലയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് പവന്‍ കല്യാണ്‍ ഇക്കാര്യം പറഞ്ഞത്. നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്താണ് എന്ന് നിങ്ങള്‍ക്ക് ഇതില്‍ നിന്ന് മനസിലാക്കാവുന്നതാണ് – പവന്‍ കല്യാണ്‍ പറഞ്ഞു. ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായിരുന്നു പവന്‍ കല്യാണിന്റെ പാര്‍ട്ടി. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അത് ഇന്ത്യക്കും പാകിസ്താനും നാശം വിതയ്ക്കുമെന്നും പവന്‍ കല്യാണ്‍ മുന്നറിയിപ്പ് നല്‍കി.

തങ്ങള്‍ മാത്രമാണ് ദേശാഭിമാനികള്‍ എന്നാണ് ബിജെപിക്കാര്‍ പറഞ്ഞുനടക്കുന്നത്. ദേശാഭിമാനം ബിജെപിക്കാരുടെ കുത്തകയൊന്നുമല്ല. ബിജെപിക്കാരേക്കാള്‍ ഞങ്ങള്‍ പത്ത് മടങ്ങ് ദേശാഭിമാനികളാണ്. മുസ്ലീങ്ങള്‍ക്ക് ആരുടേയും ദേശാഭിമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമല്ല. മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ തുല്യ അവകാശങ്ങളുണ്ട്. പാകിസ്താനിലെ ഹിന്ദുക്കളുടെ കാര്യം എനിക്ക് അറിയില്ല. പക്ഷെ മുസ്ലീങ്ങള്‍ ഇന്ത്യയുടെ ഹൃദയത്തിലാണ്. മുഹമ്മദ് അസ്ഹറുദ്ദീനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാക്കി. എപിജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കി. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ തടയണമെന്നും പ്രവര്‍ത്തകരോട് പവന്‍ കല്യാണ്‍ ആവശ്യപ്പെട്ടു.

സൂപ്പര്‍താരം ചിരഞ്ജീവിയുടെ ഇളയ സഹോദരനാണ് പവന്‍ കല്യാണ്‍. 2014ലാണ് ജന സേന പാര്‍ട്ടി രൂപീകരിച്ചത്. 2008ല്‍ പ്രജാരാജ്യം എന്ന പാര്‍ട്ടി രൂപീകരിച്ച ചിരഞ്ജീവി പിന്നീട് പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. നിലവില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭ എംപിയാണ് ചിരഞ്ജീവി. പ്രജാരാജ്യത്തിലൂടെയാണ് പവന്‍ കല്യാണ്‍ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. പിന്നീട് ചിരഞ്ജീവിയുമായി തെറ്റിപ്പിരിഞ്ഞ് ജനസേന രൂപീകരിക്കുകയായിരുന്നു.

This post was last modified on March 1, 2019 10:52 am

Related Post
Leave a Comment