ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആൾക്കുട്ടം പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സൈനികന്‍ കസ്റ്റഡിയില്‍ എന്ന് റിപ്പോർട്ട്. കേസില്‍ 12ാം പ്രതിയായി എഫ്ഐആറില്‍ പേരുള്ള സൈനികന്‍ ജിതേന്ദ്ര മാലിക് എന്ന ജീത്തു ഫൗജിയെയാണ് കശ്മീരിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. ഇയാള്‍ ജോലി ചെയ്യുന്ന ശ്രീനഗറില്‍ സൈനിക യൂണിറ്റാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. യു.പി പൊലീസിന്‍റെ ആവശ്യപ്രകാരം സൈനിക യൂണിറ്റിന്റെ നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ ഉടൻ തന്നെ യുപി പൊലീസിന് കൈമാറിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്‍സ്പെക്ടര്‍ സുബോധിന്‍റെ മരണത്തിനും ബുലന്ദ്ഷഹറിലെ കലാപത്തിനും വഴിവച്ച് സംഭവത്തിന് ശേഷം വെള്ളിയാഴ്ചയാണ് ജിതേന്ദ്ര കാശ്മീരിലെ സോപോറിലുള്ള സൈനിക ക്യാമ്പിലെത്തിയതെന്നാണ് വിവരം. കൊലപാതകത്തിൽ ഇയാൾപങ്കുണ്ടെന്ന് അറിയിച്ചതോടെ അന്വേഷണവുമായി സഹകരിക്കുമെന്ന് സൈന്യവും വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ഇയാളെ യുനിറ്റ് തന്നെ കസ്റ്റഡിയിൽ എടുത്തെന്ന വാർത്തകൾ പുറത്ത് വന്നത്.
ആൾക്കൂട്ടം ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ വധിച്ച സംഭവത്തിൽ തന്റെ മകൻ ജിതേന്ദ്ര മാലിക് എന്ന ജീതു ഫൗജിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ഇയാളെ താൻ തന്നെ വകവരുത്തുമെന്ന് മാതാവ് രത്തന്‍ കൗര്‍ ഒരു ചാനലിനോട് പ്രതികരിച്ചിരുന്നു. ജീത്തുവാണ് പൊലീസുകാരനെ കൊന്നത് എന്ന് ചിത്രമോ വീഡിയോയോ തെളിയിച്ചാല്‍ ഞാന്‍ തന്നെ അവനെ കൊല്ലും. പൊലീസുകാരന്റേയും മറ്റേ യുവാവിന്റേയും കൊലപാതകങ്ങളില്‍ എനിക്ക് വിഷമമുണ്ടെന്നുമായിരുന്നു രത്തന്‍ കൗറിന്റെ പ്രതികരണം.
പൊലീസുകാരനെ കൊന്നത് എന്റെ മകനെന്ന് തെളിഞ്ഞാല്‍ അവനെ ഞാന്‍ കൊല്ലും: ആര്‍മി ജവാന്റെ അമ്മ
ബുലന്ദ്ഷഹറിലേത് ‘അപകടമരണം’: ഗോശാലകളുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിലെന്ന് യോഗി ആദിത്യനാഥ്