X

മീ ടൂ വെളിപ്പെടുത്തലുകളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ഒരോ പരാതിക്കാരുടേയും വേദനയും മാനസികാഘാതവും മനസിലാക്കുന്നു. ഇത്തരം കേസുകളില്‍ കുറ്റക്കാരോട് ഒരു തരത്തിലുള്ള സഹിഷ്ണുതയും കാണിക്കാനാകില്ല - വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി പറഞ്ഞു.

വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ അടക്കമുള്ള വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ക്കെതിരെ മീ ടൂ കാംപെയിനിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വനിത – ശിശു വികസന മന്ത്രാലയമാണ് ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചത്. ഒരോ പരാതിക്കാരുടേയും വേദനയും മാനസികാഘാതവും മനസിലാക്കുന്നു. ഇത്തരം കേസുകളില്‍ കുറ്റക്കാരോട് ഒരു തരത്തിലുള്ള സഹിഷ്ണുതയും കാണിക്കാനാകില്ല – മന്ത്രി മേനക ഗാന്ധി പറഞ്ഞു. നേരത്തെ എംജെ അക്ബറിനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചവരെ പിന്തുണച്ച് മേനക രംഗത്തെത്തിയിരുന്നു. എംജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് ബിജെപിയില്‍ നിന്ന് ആദ്യം ആവശ്യപ്പെട്ടതും മേനകയാണ്.

അധികാരമുള്ള പുരുഷന്മാര്‍ പലപ്പോഴും ഇത് ചെയ്യാറുണ്ട് എന്ന് അവര്‍ തുറന്നടിച്ചിരുന്നു. രാഷ്ട്രീയത്തിലായാലും മാധ്യമ മേഖലയിലായാലും സ്വകാര്യ കമ്പനികളിലായാലും ഇതാണ് അവസ്ഥയെന്നും അവര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനെ നമ്മള്‍ ഗൗരവമായി കാണണം. സംഭവം നടന്ന് 10-15 വര്‍ഷം കഴിഞ്ഞ് ഇര വെളിപ്പെടുത്തില്‍ നടത്തിയാല്‍ പോലും കേസെടുക്കണമെന്ന് മേനക പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി നിയമ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം എംജെ അക്ബറിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തയ്യാറായില്ല. ഹോളിവുഡില്‍ നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീനെതിരെ നടി അലീസിയ മിലാനോ ഉന്നയിച്ച ലൈംഗിക പീഡന ആരോപണമാണ് ആഗോള തലത്തില്‍ മി ടൂ കാംപെയിനിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ ഇത് സജീവമായിരിക്കുന്നത് ബോളിവുഡ് നടി തനുശ്രീ ദത്ത, നടന്‍ നാന പടേക്കറിനെതിരെ ഉന്നയിച്ച ആരോപണത്തോടെയാണ്. ചലച്ചിത്രപ്രവര്‍ത്തകര്‍, മറ്റ് കലാകാരന്മാര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് നേരെയെല്ലാം ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

This post was last modified on October 12, 2018 7:33 pm

Related Post
Leave a Comment