X

ശിവദാസന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം

തന്റെ പിതാവ് എങ്ങനെ മരിച്ചു എന്ന കാര്യം അറിയാനുള്ള അവകാശം തങ്ങള്‍ക്ക് ഉണ്ടെന്നും മകന്‍ ശരത് പറയുന്നു. കാണാതായെന്ന് പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

ശബരിമല ദര്‍ശനത്തിന് പോയ പത്തനംതിട്ടയിലെ ശിവദാസനെ കാണാതാവുകയും മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മകന്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍. തുടയെല്ല് പൊട്ടിയതാണ് ശിവദാസന്‍റെ മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് നടപടി വൈകിയത് അടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ശിവദാസന്റെ മകന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തന്റെ പിതാവ് എങ്ങനെ മരിച്ചു എന്ന കാര്യം അറിയാനുള്ള അവകാശം തങ്ങള്‍ക്ക് ഉണ്ടെന്നും ശരത് പറയുന്നു.

കാണാതായെന്ന് പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ശിവദാസനെ കാണാനില്ലെന്ന് വ്യക്തമാക്കി ഒക്ടോബര്‍ 22നാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ വൈകിയാണ് കേസെടുത്തത് – കുടുംബം പറയുന്നു. ഒക്ടോബര്‍ 18നാണ് ശിവദാസന്‍ ശബരിമലയ്ക്ക് പോയതെന്നും 19ന് ഫോണ്‍ വിളിച്ചിരുന്നതായും ഭാര്യ പറയുന്നു. ശിവദാസന്‍ ഒക്ടോബര്‍ 17ന് നടന്ന പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതാണെന്നും ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രക്ഷോഭത്തിലെ ആദ്യ ബലിദാനി എന്നുമാണ് ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിക്കുന്നത്.

This post was last modified on November 3, 2018 7:17 pm

Related Post
Leave a Comment