ഗുജറാത്ത് നിയസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒമ്പതിനും 14നുമായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ 18ന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എകെ ജ്യോതിയാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതിക്കൊപ്പം ഗുജറാത്തിലേത് പ്രഖ്യാപിക്കാത്തത് പെരുമാറ്റച്ചട്ടം കൊണ്ടുവരാതെ പദ്ധതികള്‍ പ്രഖ്യാപിക്കാനും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനും ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണ് എന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരാത്ത സാഹചര്യം ഉപയോഗപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ബിജെപി നേതാക്കളും വ്യാപകമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയും പദ്ധതികള്‍ പ്രഖ്യാപിക്കുകയും ഉദ്ഘാടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമായി പ്രധാനമന്ത്രി മോദി മൂന്ന് തവണയാണ് കഴിഞ്ഞ മാസം ഗുജറാത്തിലെത്തിയത്.
എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ആരോപണത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍, കാലാവസ്ഥയും വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് മാറ്റി വച്ചതെന്ന് പറഞ്ഞു. ഇതിനിടെ ആകെയുള്ള 182ല്‍ 115 മുതൽ 125 സീറ്റുവരെ നേടി ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് പ്രവചിച്ച് ഇന്ത്യാ ടുഡെയുടെ അഭിപ്രായ സർവേഫലം പുറത്തുവന്നു. കോൺഗ്രസ് 57 മുതൽ 65 സീറ്റുവരെ നേടുമെന്നും ബിജെപിയുടെ വോട്ടു ശതമാനത്തിൽ കുറവുണ്ടാകുമെന്നും സർവെ പറയുന്നു.
This post was last modified on October 25, 2017 1:54 pm