X

നിയന്ത്രണരേഖയ്ക്ക് സമീപം കനത്ത പാക് ഷെല്ലിംഗ്: അമ്മയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു

മാന്‍കോട്ടെയിലും ബലാകോട്ടെയിലും നൗഷേരയിലുമെല്ലാം ഇത്തരത്തില്‍ നാട്ടുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും ഇന്ത്യന്‍ ആര്‍മി ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു.

ജമ്മു കാശ്മീര്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ പാകിസ്താന്‍ സൈന്യത്തിന്റെ കനത്ത ഷെല്ലിംഗില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 24കാരിയായ റുബാന കോസര്‍, മക്കളായ ഫസാന്‍ (അഞ്ച് വയസ്), ഷബ്‌നം (ഒമ്പത് മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നിരവധി പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ സലോത്രി മേഖലയിലാണ് പ്രധാനമായും പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘന ആക്രമണം. പാകിസ്താന്‍ സൈന്യം സിവിലിയന്മാരെ ആക്രമിക്കുകയാണ് എന്ന് ലെഫ്.കേണല്‍ ദേവേന്ദര്‍ ആനന്ദ് കുറ്റപ്പെടുത്തി.

സലോത്രിയില്‍ നിരവധി നാട്ടുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂഞ്ചിലും, മാന്‍കോട്ടെയിലും ബലാകോട്ടെയിലും നൗഷേരയിലുമെല്ലാം ഇത്തരത്തില്‍ നാട്ടുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും ഇന്ത്യന്‍ ആര്‍മി ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് ഗ്രാമവാസികളെയെല്ലാം സൈന്യം ഒഴിപ്പിക്കുന്നതായി ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാന്‍കോട്ടെയിലും ബലാകോട്ടെയിലുമാണ് ആദ്യം ഷെല്ലിംഗ് തുടങ്ങിയത് എന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് നൗഷേരയിലും കൃഷ്ണ ഘട്ടിയിലിലും ആക്രമണം തുടങ്ങി. വടക്കന്‍ കാശ്മീരിലെ ഉറിയില്‍ ഒരു നാട്ടുകാരന് പരിക്കേറ്റിട്ടുണ്ട്. ഇവിടെ നിന്ന് മുപ്പതോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റിയതായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് റിയാസ് മാലിക് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

This post was last modified on March 2, 2019 7:39 am