സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ആരോപണ വിധേയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സരിതയുടെ കത്ത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി. മാധ്യമങ്ങള്‍ ഉള്‍പ്പടെ ആരും എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ജനുവരി 15ന് ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി വീണ്ടും പരിഗണിക്കും. നേരത്തെ സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയുടെ നടപടി അനുചിതമായെന്ന് കോടതി വിമര്‍ശിച്ചിരുന്നു. വിചാരണക്ക് മുമ്പ് എങ്ങനെ നിഗമനങ്ങളില്‍ എത്താന്‍ കഴിയുമെന്ന് ചോദിച്ച ഹൈക്കോടതി വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് പറഞ്ഞിരുന്നു.
സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നടത്തിയ പ്രതികൂല പരാമര്‍ശങ്ങളും റദ്ദാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ ആണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹാജരായത്. ഹര്‍ജിക്കാരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് കപില്‍ സിബല്‍ വാദത്തിനിടയില്‍ ചൂണ്ടിക്കാട്ടി. കമ്മീഷന്‍ പ്രധാന തെളിവായി പരിഗണിച്ചിട്ടുള്ള സരിതയുടെ കത്തിലുള്ളത് ആരോപണങ്ങള്‍ മാത്രമാണ്. ഈ കത്ത് ചര്‍ച്ച ചെയ്യരുത്. സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയയ്ക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു.
സരിതയുടെ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയ കമ്മീഷന്‍, സര്‍ക്കാര്‍ ഏല്‍പിച്ച പരിഗണനാവിഷയങ്ങള്‍ മറികടന്നുവെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആക്ഷേപം. പരിഗണനാവിഷയങ്ങള്‍ വിപുലപ്പെടുത്തിയ കമ്മീഷന്‍ നടപടി നിയമപരമല്ല. കത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ സ്വേച്ഛാപരവും മൗലികാവകാശ ലംഘനവുമാണ്. തന്റെ പൊതുജീവിതത്തിന് കളങ്കമുണ്ടാക്കുന്ന പരാമര്‍ശമുള്‍പ്പെട്ട കത്തും റിപ്പോര്‍ട്ടും സഭയില്‍ വച്ചതോടെ പൊതുരേഖയുടെ ഭാഗമായെന്നും ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടുന്നു.
This post was last modified on December 19, 2017 2:21 pm