X

മലയോര ഹൈവെ 2019ലും തീരദേശ ഹൈവെ 2020ലും പൂര്‍ത്തിയാകും: മുഖ്യമന്ത്രി

ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ മലയോര ഹൈവെ കടന്നുപോകും. തീരദേശ ഹൈവെ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ വരെ 623 കിലോമീറ്ററിലാണ് വരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 9 ജില്ലകളിലൂടെ ഹൈവേ കടന്നുപോകും.

സംസ്ഥാനത്ത് മലയോര ഹൈവേയുടെ നിര്‍മ്മാണം 2019ലും തീരദേശ ഹൈവെ 2020ലും പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രണ്ട് ഹൈവെകളുടെയും നിര്‍മ്മാണ പുരോഗതി വിലയിരുത്തി. യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും പങ്കെടുത്തു.കാസര്‍ഗോഡ് നന്ദാരപ്പടവ് മുതല്‍ പാറശാല വരെ 1251 കിലോമീറ്ററിലാണ് മലയോര ഹൈവേ പണിയുന്നത്. പദ്ധതിക്കാവശ്യമായി വരുന്ന 3500 കോടി രൂപ കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ മലയോര ഹൈവെ കടന്നുപോകും. ആദ്യഘട്ടമായി 13 ജില്ലകളില്‍ 25 റീച്ചുകളിലെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ ആരംഭിക്കും. പദ്ധതി രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ യോഗത്തില്‍ അറിയിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിന് റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തീരദേശ ഹൈവെ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ വരെ 623 കിലോമീറ്ററിലാണ് വരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 9 ജില്ലകളിലൂടെ ഹൈവേ കടന്നുപോകും. വല്ലാര്‍പ്പാടം, കൊല്ലം, വിഴിഞ്ഞം എന്നീ തുറമുഖങ്ങളേയും നിരവധി ചെറിയ തുറമുഖങ്ങളേയും തീരദേശ ഹൈവേ ബന്ധിപ്പിക്കും. ദേശീയ പാതയിലെ ഗതാഗത തിരക്ക് കുറയ്ക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളേയും മത്സ്യബന്ധന മേഖലകളേയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 6500 കോടി രൂപ ചെലവില്‍ തീരദേശ ഹൈവെ പണിയുന്നത്. ജനസാന്ദ്രതയുളള സ്ഥലങ്ങളില്‍ റോഡിന് 5.5 മീറ്ററും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളില്‍ 7 മീറ്ററും വീതിയുണ്ടാകും. കിഫ്ബി വഴിയാണ് ഈ പദ്ധതിക്കുളള പണവും ലഭ്യമാക്കുന്നത്.പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. നാഷണല്‍ ഹൈവെ ചീഫ് എഞ്ചിനീയര്‍ പി. പ്രഭാകരന്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് ചീഫ് എഞ്ചിനീയര്‍ ജീവരാജ്, റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ വി.വി.ബിനു എന്നിവരും പങ്കെടുത്തു.

Related Post
Leave a Comment