മാധ്യമങ്ങൾക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ‘വ്യാജ വാര്‍ത്ത’യുടെ പേരില്‍ കൂച്ചുവിലങ്ങിടാനുള്ള നീക്കം പാളിയതോടെ ഓൺലൈൻ വാർത്താ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കത്തിന് വേഗത കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഉന്നത തല പത്തംഗ സമിതിക്ക് രൂപം നൽകി. ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെയും മീഡിയാ സൈറ്റുകളുടേയും പ്രവർത്തനം നിയന്ത്രിക്കുന്നതിനായി ചട്ടങ്ങൾ രൂപീകരിക്കുകയാണ് സമിതിയുടെ ചുമതല.
ഏപ്രിൽ 4 ന് പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ, സമിതിയില്‍ ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറിക്ക് പുറമേ ആഭ്യന്തരം, ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍, നിയമം, വ്യവസായം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കു പുറമേ പ്രസ് കൌൺസിൽ ഓഫ് ഇന്ത്യ (പിസിഐ), ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ എന്നിവയുടെ പ്രതിനിധികളുമുണ്ടാകും.
സ്വകാര്യ ചാനലുകളിലേയും അച്ചടി മാധ്യമങ്ങളിലേയും ഉള്ളടക്കം, പരിപാടി, പരസ്യങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കാന്‍ നിലവില്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും വെബ്‌സൈറ്റുകളെയും വാര്‍ത്ത പോര്‍ട്ടലുകളെയും നിയന്ത്രിക്കാന്‍ ഇത്തരത്തിലുള്ള യാതൊരുവിധ മാര്‍ഗരേഖകളോ ചട്ടങ്ങളോ രാജ്യത്ത് നിലവിലില്ല. അതുകൊണ്ടാണ് ഇത്തരമൊരു സമിതി രൂപീകരിക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഓണ്‍ലൈന്‍ മാധ്യമത്തില്‍ എവിടെയൊക്കെയാണ് നിയന്ത്രണം ആവശ്യമുള്ളതെന്ന് സമിതി കണ്ടെത്തണം. ആവശ്യമായ നയങ്ങള്‍ ശിപാര്‍ശ ചെയ്യുകയും വേണം. മറ്റു രാജ്യങ്ങളിലെ രീതികളും ചട്ടങ്ങളും പരിശോധിച്ചും, രാജ്യത്ത് നിലനില്‍ക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങളും ടിവി ചാനലുകളുടെ പരിപാടികളും പരസ്യ കോഡുകളും പരിശോധിച്ചും, മാധ്യമ സംഘടനകളുടെ പ്രതിനിധികള്‍ നല്‍കുന്ന മാനദണ്ഡങ്ങള്‍ വിലയിരുത്തിയും വേണം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍.
നേരത്തേ, വ്യാജ വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകരുടെ അംഗീകാരം റദ്ദാക്കുന്ന വ്യവസ്ഥ രാജ്യമൊട്ടാകെ നടന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നേരിട്ടിടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു.
This post was last modified on April 7, 2018 12:00 pm
Leave a Comment