പ്രളയം വ്യാപകനാശനഷ്ടമുണ്ടാക്കിയ കേരളത്തിലെ പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നെതര്‍ലാന്റ്‌സ് സഹായം തേടി. നെതര്‍ലാന്റ്‌സിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണിയാണ് ഇത് സംബന്ധിച്ച് കത്ത് നല്‍കിയത്. സാങ്കേതിക സഹായം തേടാൻ വിദേശകാര്യമന്ത്രി അനുമതി നല്‍കിയിരുന്നു. തുടര്‍നടപടികള്‍ക്ക് സമയം വേണമെന്ന് നെതര്‍ലാന്റ്‌സ് അറിയിച്ചു. നേരത്തെ നെതര്‍ലാന്റ്‌സ് ആസ്ഥാനമായി മള്‍ട്ടിനാഷണല്‍ കമ്പനി കെപിഎംജിയെ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടന്റായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു.
നേരത്തേ കേരളത്തിന് സഹായ വാഗ്ദാനവുമായി നെതര്‍ലാന്‍റ്സ് രംഗത്തെത്തിയിരുന്നു. കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് സഹായം നല്‍കാമെന്ന് നെതർലാന്‍റ്സ് ഗവണ്‍മെന്റ് കേന്ദ്ര സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം ധനസഹായമല്ല, സാങ്കേതിക സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നെതർലാന്‍റ്സ് അടിസ്ഥാന സൗകര്യ ജലസേചന മന്ത്രിയാണ് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യയ്ക്ക് കത്തെഴുതിയത്. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാമെന്നാണ് കത്തില്‍ നിർദ്ദേശിച്ചിരുന്നത്. നെതർലാൻറ്സിൽ വിജയകരമായി നടപ്പാക്കിയ പദ്ധതികൾ കേരളത്തിൽ മാതൃകയാക്കാമെന്നും കത്തില്‍ പറയുന്നു.
This post was last modified on September 30, 2018 3:37 pm
Leave a Comment