X

നാട്ടിലെ പ്രശ്‌നങ്ങളെ ഇടിച്ചിടാന്‍ കയറ്റിവിട്ട 56 ഇഞ്ച് ബോക്‌സര്‍ ഇടി കൊടുത്തത് കോച്ച് അദ്വാനിയുടെ മുഖത്തിനിട്ട്: രാഹുല്‍

"എന്നാല്‍ ഈ നാട്ടിലെ കര്‍ഷകരേയും വ്യാപാരികളേയുമാണ് നോട്ട് നിരോധനവും ജി എസ് ടിയും കൊണ്ട് ഈ ബോക്‌സര്‍ ഇടിച്ചിട്ടത്".

56 ഇഞ്ച് ബോക്‌സര്‍ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോച്ച് എല്‍കെ അദ്വാനിയുടെ മുഖത്തിനിട്ട് ഇടി കൊടുക്കുകയാണ് ചെയ്തത് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ പ്രശ്‌നങ്ങളെ ഇടിച്ച് തോല്‍പ്പിക്കാനാണ് ഈ ബോക്‌സറെ നിയോഗിച്ചിരുന്നത്. എന്നാല്‍ ഈ നാട്ടിലെ കര്‍ഷകരേയും വ്യാപാരികളേയുമാണ് നോട്ട് നിരോധനവും ജി എസ് ടിയും കൊണ്ട് ഈ ബോക്‌സര്‍ ഇടിച്ചിട്ടത് – ഹരിയാനയിലെ ഭിവാനിയില്‍ കോണ്‍ഗ്രസിന്റെ ‘അബ് ഹോഗാ ന്യായ്’ റാലിയില്‍ പ്രസംഗിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു. ശ്രുതി ചൗധരിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ഭിവാനി ജില്ല ഭാവിയില്‍ ലോകത്തെ ബോക്‌സിംഗ് തലസ്ഥാനമാകും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒളിംപ്യനും ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയുമായി വിജേന്ദര്‍ സിംഗ് അടക്കമുള്ളവരുടെ നാടാണിത്. ഇവരെക്കുറിച്ച് പറഞ്ഞുവരുമ്പോളാണ് രാഹുല്‍ മോദിയിലെത്തിയത്.

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ നാട്ടിലെ ജനങ്ങള്‍ തൊഴിലില്ലായ്മയേയും അഴിമതിയേയും പൊരുതിത്തോല്‍പ്പിക്കാനായി ഒരു ബോക്‌സറെ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ ബോക്‌സര്‍ കോച്ച് ലാല്‍ കൃഷ്ണ അദ്വാനിയുടെ മുഖത്തിനിട്ട് ഇടി കൊടുക്കുകയാണ് ചെയ്തത്. പിന്നീട് ടീം അംഗങ്ങളായി നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റ്‌ലിക്കും ഇടി കൊടുത്തു. കര്‍ഷകരേയും ചെറുകിട വ്യാപാരികളേയും ഇടിച്ചു – രാഹുല്‍ ഗാന്ധി പറഞ്ഞു.

This post was last modified on May 6, 2019 9:36 pm