മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മുട്ടത്തറിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പാര്‍പ്പിട സമുച്ചയത്തെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 2016ൽ വലിയതുറയിലുണ്ടായ കടൽക്ഷോഭത്തിൽ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും, കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഇവിടെ താമസക്കാരായെത്തുമെന്ന് മുഖ്യമന്ത്രി പറയുന്നു. 20 കോടി ചിലവ് വന്ന ‘പ്രതീക്ഷ’ ഹൗസിംഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കടലോരജനതയ്ക്ക് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുകയാണ്. തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയം ‘പ്രതീക്ഷ’ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിക്കും. ഇതോടെ 192 മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷം പൂവണിയുകയാണ്. 2016ൽ വലിയതുറയിലുണ്ടായ കടൽക്ഷോഭത്തിൽ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും, കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഈ ഫ്ലാറ്റിലെ താമസക്കാരായെത്തും.
മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായാണ് 192 ഭവനങ്ങൾ നിര്‍മ്മിച്ചത്. ഓരോ ഭവനത്തിലും രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, ഒരു അടുക്കള എന്നീ സൗകര്യങ്ങളാണുള്ളത്. മത്സ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 20 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. നിര്‍മ്മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി നിശ്ചയിച്ചതിലും നേരത്തെ ഭവനസമുച്ചയം പൂര്‍ത്തിയാക്കുകയും ചെയ്തു.