X

മണിപ്പൂരിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം: സുപ്രീംകോടതി

അന്വേഷണസംഘം രൂപീകരിക്കാന്‍ സിബിഐ ഡയറക്ടര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ആര്‍മി, ആസാം റൈഫിള്‍സ്, മണിപ്പൂര്‍ പൊലീസ് എന്നിവയ്‌ക്കെതിരായ പരാതികളിലാണ് സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മണിപ്പൂരിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. അന്വേഷണസംഘം രൂപീകരിക്കാന്‍ സിബിഐ ഡയറക്ടര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ആര്‍മി, ആസാം റൈഫിള്‍സ്, മണിപ്പൂര്‍ പൊലീസ് എന്നിവയ്‌ക്കെതിരായ പരാതികളിലാണ് സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂറിന്റേയും യുയു ലളിതിന്റേയും ബഞ്ചാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. 2000നും 2012നും ഇടയില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗങ്ങളും പൊലീസും മണിപ്പൂരില്‍ നടത്തിയ 1528 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണവും ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.

ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ഭാഗമായി നടന്ന ഏറ്റുമുട്ടലുകളുടെ പേരില്‍ സെനികര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് ആര്‍മി ഏപ്രില്‍ 20ന് സുപ്രീംകോടതിയെ അറിയിച്ചത്. ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ പക്ഷപാതപരമാണെന്നാണ് ആര്‍മിയുടെ പരാതി. ജില്ലാ ജഡ്ജിമാര്‍ പ്രാദേശിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി സൈനികര്‍ക്കെതിരെ പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നു എന്നാണ് കരസേനയുടെ ആരോപണം. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പേരില്‍ സൈനികര്‍ക്കെതിരെ നിലപാടാണ് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. അതേസമയം വ്യാജ ഏറ്റുമുട്ടല്‍ പരാതികളില്‍ നടപടികള്‍ എടുക്കാത്തതിന്റെ പേരില്‍ മണിപ്പൂര്‍ സര്‍ക്കാരിനേയും കോടതി വിമര്‍ശിച്ചു. 265 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നേരത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.