കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ടാരോപണം ഉയരുന്ന 110 ബൂത്തുകളില്‍ റീപോളിങ്ങ് വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ്. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കും. ഈ പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്നും കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കുമന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് യു ഡി എഫ് കള്ളവോട്ടാരോപിച്ചത്. ജനപ്രതിനിധികളും മുന്‍ പഞ്ചായത്തംഗങ്ങളുമെല്ലാം കള്ളവോട്ടിനു നേതൃത്വം നല്‍കുന്നുണ്ടെന്നാണ് ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് ഒരാള്‍ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് കാസ്റ്റിങ്ങിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് എന്നതിനാല്‍ തന്നെ സിപിഎം കടുത്ത പ്രതിരോധത്തിലാണ്.
കള്ളവോട്ടാരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബി ജെ പിയും ആവശ്യപ്പെട്ടു.
റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനുള്ള നീക്കം ആരംഭിച്ചതായി ടിക്കാറാം മീണ അറിയിച്ചു. മാധ്യമപ്രവർത്തകർ മീണയുടെ പ്രതികരണമാരായാൻ ശ്രമിച്ചുവെങ്കിലും ആരെയും ഓഫീസിലേക്ക് കടത്തി വിട്ടില്ലെന്നാണ് അറിയുന്നത്. മാധ്യമപ്രവർത്തകരെ അകത്ത് കയറ്റരുതെന്നാണ് മീണ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
കണ്ണൂരിൽ നിന്നും കാസറഗോട്ടു നിന്നുമാണ് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുള്ളത്. കുറ്റം ചെയ്തെന്നു തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാനിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് കർശനമായ നടപടി സ്വീകരിക്കുമെന്ന് മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നു തന്നെ റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയയ്ക്കുമെന്നാണ് വിവരം.
അതെസമയം കള്ളവോട്ട് നടന്നെന്ന് സംശയമുള്ള ബൂത്തുകളിലെ ദൃശ്യങ്ങൾ തങ്ങൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ കണക്കെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കള്ളവോട്ട് നടന്നിട്ടുണ്ടോയെന്ന് തീരുമാനിക്കുക. ഈ പട്ടികയും കോടതിയിൽ സമർപ്പിക്കും. കള്ളവോട്ടിന് സഹായിച്ച ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെടുന്നുണ്ട്.
അതെസമയം കള്ളവോട്ട് നടന്ന ബൂത്തുകളിൽ റീപോളിങ് ആവശ്യപ്പെടില്ലെന്ന് കാസറഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. കാസറഗോഡ് മണ്ഡലത്തിൽ ഇഥ് കാലങ്ങളായി തുടരുന്നതാണ്. ഒരു ബൂത്തിൽ തന്നെ പത്തും നാൽപ്പതും പേർ കള്ളവോട്ട് ചെയ്യുന്ന പാരമ്പര്യമാണ് അവിടെയുള്ളത്. എന്നാൽ കള്ളവോട്ട് നടന്ന മണ്ഡലങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് കോൺഗ്രസ്സ് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു.
This post was last modified on April 29, 2019 1:36 pm