X

റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാര്‍: ഇന്ത്യക്കെതിരെ ഉപരോധ ഭീഷണിയുമായി യുഎസ്‌

എല്ലാ സഖ്യകക്ഷികളോടും സുഹൃത്ത് രാജ്യങ്ങളോടും റഷ്യയുമായുള്ള കരാറുകളില്‍ നിന്ന് പിന്‍വാങ്ങാന്‍ തങ്ങള്‍ ആവശ്യപ്പെടുന്നു എന്നും ഇല്ലെങ്കില്‍ കാറ്റ്‌സ പ്രകാരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞത്.

റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ കരാറിനെതിരെ ഉപരോധ ഭീഷണിയുമായി അമേരിക്ക. റഷ്യയുമായി ഒരു തരത്തിലുള്ള പ്രതിരോധ ഇടപാടും നടത്തരുതെന്ന് സഖ്യകക്ഷികളോടും അടുപ്പം പുലര്‍ത്തുന്ന രാജ്യങ്ങളോടും യുഎസ് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ട്രംപ് ഗവണ്‍മെന്റ് കാറ്റ്‌സ (സിഎഎടിഎസ്എ) അഥവാ കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാംക്ഷന്‍സിന്റെ അടിസ്ഥാനത്തില്‍ ട്രംപ് ഗവണ്‍മെന്റ് ചൈനയ്ക്ക് മേല്‍ നിയന്ത്രിത ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍ നിന്ന് യുദ്ധ വിമാനങ്ങളും മിസൈലുകളും വാങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്.

എല്ലാ സഖ്യകക്ഷികളോടും സുഹൃത്ത് രാജ്യങ്ങളോടും റഷ്യയുമായുള്ള കരാറുകളില്‍ നിന്ന് പിന്‍വാങ്ങാന്‍ തങ്ങള്‍ ആവശ്യപ്പെടുന്നു എന്നും ഇല്ലെങ്കില്‍ കാറ്റ്‌സ പ്രകാരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പിടിഐയോട് (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ) പറഞ്ഞത്. ഇന്ത്യ – റഷ്യ എസ് 400 മിസൈല്‍ കരാറിനെപ്പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അമേരിക്കന്‍ വിദേശകാര്യ വക്താവ്. എസ് 400 കരാര്‍ അടക്കമുള്ളവ കാറ്റ്‌സ പരിധിയില്‍ വരുമെന്ന് യുഎസ് വക്താവ് പറയുന്നു.

ഇന്ത്യയും റഷ്യയും തമ്മില്‍ എസ് 400 സര്‍ഫേസ് ടു എയര്‍ മിസൈല്‍ സിസ്റ്റത്തിനുള്ള കരാറില്‍ അടുത്ത ദിവസം ഒപ്പ് വക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ന്യൂഡല്‍ഹിയിലെത്തുന്നുണ്ട്. ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായി എത്തുന്ന അദ്ദേഹം ഇന്നും നാളെയും ഇന്ത്യയിലുണ്ടാകും. പുടിന്റെ സന്ദര്‍ശനത്തില്‍ തന്നെ കരാറില്‍ ഒപ്പ് വച്ചേക്കും.

This post was last modified on October 4, 2018 8:08 am

Related Post
Leave a Comment