സിലബസ്സിൽ നിന്നും തന്റെ പുസ്തകം നീക്കം ചെയ്യാൻ ഡൽഹി സർവ്വകലാശാല നിർദ്ദേശം നൽകിയതിനെ വിമർശിച്ച് ദളിത് എഴുത്തുകാരൻ കാഞ്ച ഐലയ്യ. പുസ്തകം സിലബസ്സില്‍ നിന്നും നീക്കിയാൽ അത് ആയിരങ്ങൾ നിരത്തുകളിൽ വായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി സർവ്വകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് സിലബസ്സിലാണ് കാഞ്ച ഐലയ്യയുടെ പുസ്തകം പഠിപ്പിക്കുന്നത്.
‘വിവാദഭാഗങ്ങൾ’ ഉണ്ടെന്നാരോപിച്ചാണ് ഡൽഹി സർവ്വകലാശാല സ്റ്റാൻഡിങ് കമ്മറ്റി കാഞ്ച ഐലയ്യയുടെ പുസ്തകം സിലബസ്സിൽ നിന്നും നീക്കാൻ നിർദ്ദേശം നൽകിയത്.
ദളിത് എന്ന വാക്ക് അക്കാദമിക ചർച്ചകളിൽനിന്നും നീക്കം ചെയ്യണമെന്ന നിർദ്ദേശവും ഡൽഹി സർവ്വകലാശാല മുമ്പോട്ടു വെച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സർവ്വകലാശാലയിൽ നടന്ന ചർച്ചയിൽ സംസാരിക്കവെയാണ് തന്റെ പുസ്തകം തെരുവുകളിൽ നിന്നും വായിക്കുമെന്ന് ഐലയ്യ പറഞ്ഞത്.
അതെസമയം സർവ്വകലാശാലയുടെ സ്റ്റാൻഡിങ് കമ്മറ്റി നൽകിയ നിർദ്ദേശം പൊളിറ്റിക്കൽ സയന്‍സ് വിഭാഗം തള്ളിയിട്ടുണ്ട്. ഇതിൽ ഐലയ്യ സന്തോഷം പ്രകടിപ്പിച്ചു.
This post was last modified on November 5, 2018 9:03 am