X

2019 ലോകസഭാ തെരഞ്ഞെടുപ്പ് ‘ഇസ്ലാം-ഭഗവാൻ’, ‘ഇന്ത്യ-പാകിസ്താൻ’ യുദ്ധമാകുമെന്ന് ബിജെപി എംഎൽഎ

കോൺഗ്രസ്സ് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യദ്രോഹികളാണെന്നും അവരുടെ ഹൃദയം ഇറ്റലിയിലാണുള്ളതെന്നും സോണിയ ഗാന്ധിയുടെ ബാല്യകാലം സൂചിപ്പിച്ച് സിങ് ആരോപിച്ചു.

2019ലെ പൊതുതെരഞ്ഞെടുപ്പ് ഇസ്ലാമും ഭഗവാനും, ഇന്ത്യയുടെ പാകിസ്താനും തമ്മിലുള്ള യുദ്ധമായിരിക്കുമെന്ന് ബിജെപി എംഎൽഎ. ഉത്തർപ്രദേശിൽ നിന്നുള്ള സുരേന്ദ്ര സിങ് ആണ് ഈ വിവാദപ്രസ്താവന നടത്തിയത്.

തെരഞ്ഞെടുപ്പിൽ ഇസ്ലാം ജയിക്കണോ ഭഗവാൻ ജയിക്കണോ എന്നത് നാട്ടുകാർ ആലോചിക്കേണ്ട കാര്യമാണെന്ന് ഒരു യോഗത്തിൽ സംസാരിക്കവെ സിങ് പറഞ്ഞു. രാജ്യദ്രോഹികളാണോ നരേന്ദ്രമോദിയുടെ സത്യസന്ധതയാണോ വിജയിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള സമയമാണ് തെരഞ്ഞെടുപ്പെന്നും ബൈര മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിങ് പറഞ്ഞു.

ഇന്ത്യയുടെ സത്യസന്ധതയുടെയും പാകിസ്താന്റെ ഇസ്ലാമിക അസഹിഷ്ണുതയുടെയും ഇടയിലാണ് തെരഞ്ഞെടുപ്പ്. കോൺഗ്രസ്സ് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യദ്രോഹികളാണെന്നും അവരുടെ ഹൃദയം ഇറ്റലിയിലാണുള്ളതെന്നും സോണിയ ഗാന്ധിയുടെ ബാല്യകാലം സൂചിപ്പിച്ച് സിങ് ആരോപിച്ചു.

ലോകസഭയിലിരിക്കാൻ രാഹുൽ ഗാന്ധിക്ക് നേരമില്ലെന്നും ഇടക്കിടെ ഇറ്റലി സന്ദർശിക്കുകയാണ് രാഹുലിന്റെ പണിയെന്നും സിങ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.