X

കരുണാനിധിയുടെ നില അതീവഗുരുതരം; സ്റ്റാലിനും കനിമൊഴിയും അഴകിരിയും എടപ്പാടിയെ കണ്ടു

ഡിഎംകെ മുമ്പോട്ടു വെച്ച ചില ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് അറിയുന്നത്.

ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡിഎംകെ പ്രസിഡണ്ട് എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ.

ആശുപത്രിക്കു പുറത്ത് ആയിരത്തോളം സായുധ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്നാണ് ഇവർക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശമെന്നറിയുന്നു.

ഡിഎംകെ നേതാക്കളും കരുണാനിധിയുടെ മക്കളുമായ എംകെ സ്റ്റാലിൻ, കനിമൊഴി, അഴകിരി എന്നിവർ അൽപസമയം മുമ്പ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടു. കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ചും മറ്റും ഇവർ ചർച്ച ചെയ്തതായാണ് വിവരം.

ഡിഎംകെ മുമ്പോട്ടു വെച്ച ചില ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞദിവസം മുതൽ കരുണാനിധിയുടെ കാര്യത്തിൽ ഡിഎംകെക്കും സർക്കാരിനുമിടയിൽ ചില ഗൗരവമേറിയ അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ തമിഴ്നാട് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനുമായും ഡിഎംകെ നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. കരുണാനിധിയുടെ നില ഗുരുതരമായ സാഹചര്യത്തിൽ കുടുംബം അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുകയാണ്.

ഡിഎംകെ പ്രവർത്തകർ ആശുപത്രിക്കു മുമ്പിൽ കാത്തിരിപ്പ് തുടരുകയാണ്. സ്ഥലത്ത് പൊലീസ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Post
Leave a Comment