ശബരിമലയിലേക്ക് താൻ കുടുംബസമേതം പോകുമെന്ന് നിലപാടെടുത്ത എബിവിപി നേതാവ് ശ്രീപാർവ്വതി ജെബിക്ക് വധഭീഷണി. സുപ്രീംകോടതി വിധിയെ അനുകൂലിച്ച് താൻ കേസരി വാരികയിൽ അഭിപ്രായമെഴുതിയിരുന്നെന്നും ഇതിനു ശേഷമാണ് ഭീഷണിയുണ്ടായതെന്നും ശ്രീപാർവ്വതി പറയുന്നു.
എബിവിപിയുടെ തിരുവനന്തപുരം നഗരപ്രമുഖ് കൂടിയായ ഇവർ കേസരിയുടെ ഒക്ടോബർ 12ന്റെ ലക്കത്തിലാണ് തന്റെ അഭിപ്രായം എഴുതിയത്. സമൂഹത്തിലെ വിവിധ തുറകളിലുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള ഒരു പംക്തിയിലായിരുന്നു അഭിപ്രായപ്രകടനം. ഇതേ പംക്തിയിൽ സ്ത്രീ സ്ത്രീ തന്നെയാണെന്നും കോടതിവിധി തെറ്റാണെന്നും പി വത്സലയും, സ്ത്രീകൾ പോയാൽ പമ്പാനദി മലിനമാകുമെന്ന് സുഗതകുമാരിയും അഭിപ്രായം പറഞ്ഞിരുന്നു.
തിരുവനന്തപുരം കോഓപ്പറേഷൻ ട്രെയിനിങ് കോളജിലെ വിദ്യാർത്ഥിയായ ശ്രീപാർവ്വതി ജെബി സുപ്രീംകോടതി വിധിയെ സർവ്വാത്മനാ സ്വാഗതം ചെയ്യുകയാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ചെയ്തത്. തന്റെ കടുംബവും കുടുംബസുഹൃത്തുക്കളായ സ്ത്രീകളും ശബരിമലയില്‍ പോകുമെന്ന് ശ്രീപാർവ്വതി പറഞ്ഞു. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ സ്ത്രീകളെ പല മേഖലകളിൽ നിന്നും ഒഴിവാക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഏറെക്കാലമായുള്ള തന്റെ അഭിലാഷമാണ് നിറവേറാൻ പോകുന്നതെന്നും ശ്രീപാർവ്വതി കേസരിയിലെ കുറിപ്പിൽ വ്യക്തമാക്കുകയുണ്ടായി.
This post was last modified on October 25, 2018 6:22 pm
Leave a Comment