X

മീൻമണമേറ്റാൽ ഓക്കാനിക്കുന്ന സസ്യഭുക്ക്; എന്നിട്ടും മീൻചന്തയിലെ ആരവം ഇഷ്ടമായി: ശശി തരൂർ

'squeamishly vegetarian' എന്ന പ്രയോഗത്തെ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങളുയര്‍ന്നിരിക്കുന്നത്.

മീൻമണമേറ്റാൽ ഓക്കാനിക്കുന്ന തരത്തിലുള്ള വെജിറ്റേറിയൻ ബോധമാണ് തനിക്കുള്ളതെന്ന് ട്വീറ്റ് ചെയ്ത തിരുവനന്തപുരം കോൺഗ്രസ്സ് സ്ഥാനാർത്ഥി ശശി തരൂർ വിവാദത്തിൽ. തിരുവനന്തപുരത്തെ ഒരു മീൻ മാർക്കറ്റ് സന്ദർശിച്ച് വോട്ട് ചോദിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് തന്റെ സ്വതസിദ്ധമായ ആലങ്കാരിക ഭാഷയിൽ അത് വിവരിക്കുകയായിരുന്നു അദ്ദേഹം. “Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!” -എന്നായിരുന്നു ട്വീറ്റ്.

ഇതില്‍ ‘squeamishly vegetarian’ എന്ന പ്രയോഗത്തെ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങളുയര്‍ന്നിരിക്കുന്നത്. squeamish എന്നതിന് ‘easily upset or shocked by things that you find unpleasant or that you do not approve of’ എന്നാണ് കേംബ്രിഡ്ജ് നിഘണ്ടു ഒരു പൊതു വ്യാഖ്യാനം നൽകിയിരിക്കുന്നത്. ശശി തരൂർ ഉപയോഗിച്ചിരിക്കുന്ന സന്ദർഭത്തിൽ ഈ വാക്കിന് ഓക്കാനമുണ്ടാക്കുന്ന, മനംപുരട്ടലുണ്ടാക്കുന്ന എന്നൊക്കെയാണ് അർത്ഥം വരിക. മീൻമണം തനിക്ക് മനംപുരട്ടലുണ്ടാക്കുമെങ്കിലും ചന്തയിലെ ആരവങ്ങൾ തന്നെ ഉത്സാഹഭരിതനാക്കി എന്നാണ് ശശി തരൂര്‍ പറഞ്ഞത്.

കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും കഴിക്കുന്ന ഒരു ഭക്ഷണത്തെക്കുറിച്ചാണ് തിരുവനന്തപുരം എംപിയായി പത്തുകൊല്ലം കഴിഞ്ഞയാൾ ഇങ്ങനെ പറയുന്നതെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു. മേൽജാതി ബോധമുള്ള പ്രസ്താവനയാണ് തരൂർ നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. “ഈ സവർണബോധമാണ് മുക്കുവത്തികളെ കീഴെയുള്ളവരായി കാണാൻ നഗരവാസികളെ പ്രേരിപ്പിക്കുന്നത്. അവർ നാറുന്ന മോശക്കാരാണെന്ന് വിചാരിപ്പിക്കുന്നത്. മീൻ നാറ്റത്തിലുള്ള താഴ്ന്നവരെന്ന അവസ്ഥയാണ് അവരെ ആക്രമിക്കാം എന്ന ബോധം നഗരവാസികൾക്കുണ്ടാക്കുന്നത്. അതുകൊണ്ടാണ് കുറച്ചു വർഷം മുമ്പ് പ്രശാന്ത് നഗറിൽ മീൻ വിറ്റിരുന്ന സ്ത്രീകളെ അവിടത്തെ ചില ഗുണ്ടകൾ ചേർന്ന് പിടിച്ചു വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തത്.” -റൂബിൻ ഡിക്രൂസ് എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ചൂണ്ടിക്കാട്ടുന്നു.

This post was last modified on March 29, 2019 3:01 pm