മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യ വിചാരണ അവസാനിപ്പിച്ച് പകരം തുറന്ന വിചാരണ നടത്താന്‍ സൗദി അറേബ്യയ്ക്ക് കര്‍ശന നിര്‍ദേശവുമായി ഐക്യരാഷ്ട്രസഭ അന്വേഷണ ഉദ്യോഗസ്ഥ. വിചാരണ നേരിടുന്ന പതിനൊന്ന് കുറ്റാരോപിതരുടെയും പേരുകള്‍ വെളിപ്പെടുത്താനും വിചാരണ പരസ്യമാക്കാനുമാണ് ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥ ആഗ്‌നസ് കാലാമര്‍ഡിന്റെ നിര്‍ദ്ദേശം.
‘സൗദി ഭരണകൂടം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിചാരണ ഒരു അന്താരാഷ്ട്ര സമൂഹത്തെ തൃപ്തിപ്പെടുത്തുമെന്ന് സൗദി ധരിച്ച് വെച്ചിട്ടുണ്ടെങ്കില്‍ അത് വലിയൊരു പിഴവാണ്. വിചാരണയുടെ രീതികള്‍ക്കായാലും അതില്‍ നിന്നും എത്തി ചേരുന്ന തീര്‍പ്പുകള്‍ക്കായാലും അന്താരാഷ്ട്ര തലത്തില്‍ വിശ്വാസ്യത ഉണ്ടാകാന്‍ യാതൊരു സാധ്യതയും ഇല്ല എന്ന് മനസിലാക്കണം.’ കടുത്ത ഭാഷയിലാണ് സൗദിയുടെ വിചാരണ രീതികളെ ആഗ്‌നസ് വിമര്‍ശിക്കുന്നത്.
ഇക്കഴിഞ്ഞ നവംബര്‍ മാസമാണ് പതിനൊന്ന് പേരെ സൗദി പ്രോസിക്യൂഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നത്. എന്നാല്‍ ഇവിടാരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇതില്‍ അഞ്ച് പേര്‍ക്ക് ജമാലി നെ വധിക്കാന്‍ നിര്‍ദേശിച്ചതിനും ആസൂത്രണം നടത്തിയതിനും വധ ശിക്ഷയും ലഭിക്കാനിടയു ണ്ടെന്ന് സൂചന ഉണ്ടായിരുന്നു. സൗദിയുടെ കിരീടാവകാശി സല്‍മാന്‍ രാജകുമാരനാണ് ജമാലിന്റെ മരണത്തിനു ഉത്തരവിട്ടതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സിഐഎ കണ്ടെത്തിയിരുന്നെങ്കിലും റിയാദ് അത് നിഷേധിക്കുകയായിരുന്നു.
സല്‍മാന്‍ രാജകുമാരനോട് ഏറ്റവുമടുപ്പമുണ്ടായിരുന്ന, കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന കുപ്രസിദ്ധി നേടിയ സൗദ് അല്‍ ഖ്വാതാനി ഈ പതിനൊന്ന് പേരില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും പലരിലും അതൃപ്തി ഉണ്ടാക്കിയിരുന്നു. നീതി ഉറപ്പു വരുത്തുമെന്ന് റിയാദ് വാക്ക് നല്‍കിയിട്ടും അത് പാലിക്കപ്പെടുന്നില്ലെന്നായിരുന്നു വിവിധ ഭാഗങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നത്.
വാഷിംഗ്ടണ്‍ പോസ്റ്റിലെപത്രപ്രവര്‍ത്തകനും സൗദി ഗവണ്‍മെന്റിന്റെ പ്രധാന വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗിയെ ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ഇസ്താന്‍ബുളില്‍ വെച്ച് സൗദി ഗവണ്‍മെന്റിലെ ചില ഉദ്യോഗസ്ഥര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സൗദി ഗവണ്‍മെന്റിന്റെ അതിയാഥാസ്ഥിതിക നിലപാടുകളെ തുടര്‍ച്ചയായി വിമര്‍ശിച്ചതിനാലാകാം കൊലപ്പെടുത്തിയിട്ടുണ്ടാകുക എന്നാണ് ചില ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തത്.