X

തൃശൂരില്‍ നടുറോഡില്‍ ബലാത്സംഗ ശ്രമം; രക്ഷിക്കാന്‍ ശ്രമിച്ച ആംബുലന്‍സ്‌ ജീവനക്കാരനെ വാരിയെല്ലിന് കുത്തി അക്രമി

ഡ്രൈവര്‍ ആംബുലന്‍സിലെ സൈറണ്‍ ഉച്ചത്തില്‍ മുഴക്കിയതോടെ നാട്ടുകാരും യാത്രക്കാരും ഓടിക്കൂടി അക്രമിയെ പിടിച്ചുകെട്ടി യുവതികളെ രക്ഷപ്പെടുത്തുകയായിരുന്നു.

അര്‍ധരാത്രിയില്‍ തൃശൂര്‍ സ്വരാജ് റൗണ്ട് എംജി റോഡിനു സമീപം നാടോടി സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. സംഭവം കണ്ട് ഇതുവഴി കടന്നുപോയ ആംബുലന്‍സിലെ ജീവനക്കാര്‍ വണ്ടിനിര്‍ത്തി യുവതികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരിലൊരാളെ അക്രമി കുത്തിവീഴ്ത്തി. ഉടന്‍ ഡ്രൈവര്‍ ആംബുലന്‍സിലെ സൈറണ്‍ ഉച്ചത്തില്‍ മുഴക്കിയതോടെ നാട്ടുകാരും യാത്രക്കാരും ഓടിക്കൂടി അക്രമിയെ പിടിച്ചുകെട്ടി യുവതികളെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ അക്രമം നടത്തിയ കോതമംഗലം ഭൂതത്താന്‍കെട്ട് അരീക്കാട്ടില്‍ ജോമോന്‍ വര്‍ഗീസ് (41) എന്നയാളെ അറസ്റ്റ് ചെയ്തു. മുതുവറയില്‍ അപകടത്തില്‍പ്പെട്ടയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുകയായിരുന്ന ആക്ട്‌സ് ആംബുലന്‍സിലെ ഡ്രൈവര്‍ കോട്ടയം വില്ലൂന്നി കുന്നംപുറത്ത് ജോണിക്കുട്ടി, സഹപ്രവര്‍ത്തകന്‍ കുന്നംകുളം പൂക്കോട്ടില്‍ ഷിബിന്‍ സിദ്ധാര്‍ഥ് എന്നിവരാണ് യുവതികള്‍ക്ക് രക്ഷകരായത്.

സ്വരാജ് റൗണ്ട് കടന്നുപോകുമ്പോള്‍ എംജി റോഡിനടുത്തെത്തിയപ്പോള്‍ 2 നാടോടി സ്ത്രീകള്‍ക്ക് നേരെ മൂര്‍ച്ചയുള്ള മാര്‍ബിള്‍പാളി വീശി ഒരാള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത് കണ്ടാണ് ഇവര്‍ വണ്ടി നിര്‍ത്തിയത്. ഒപ്പമുണ്ടായിരുന്നവരെ മൂര്‍ച്ചയേറിയ മാര്‍ബിള്‍ പാളി വീശി ഓടിച്ചിട്ട് യുവതികളെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. കഞ്ചാവുലഹരിയില്‍ ജോമോന്‍ തമിഴ്‌നാട് സ്വദേശികളായ യുവതികള്‍ കിടന്നുറങ്ങുമ്പോള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

ആംബുലന്‍സ് നിര്‍ത്തി ഇറങ്ങിയ തടയാന്‍ ശ്രമിച്ച ഷിബിന്റെ വാരിയെല്ലിന്റെ ഭാഗത്ത് അക്രമി മാര്‍ബിള്‍ പാളി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഉടന്‍ ഡ്രൈവര്‍ ജോണിക്കുട്ടി ആംബുലന്‍സിന്റെ സൈറണ്‍ മുഴക്കുകയും മാര്‍ബിള്‍ പാളി വടികൊണ്ട് അടിച്ചുതെറിപ്പിക്കുകയും ചെയ്തു. സൈറണ്‍ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ അക്രമിയെ പിടിച്ചുകെട്ടി ആംബുലന്‍സിന്റെ പിന്നിലിട്ട് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.