X

ആംബുലൻസിനു നല്‌കാൻ പണമില്ല; ഭിക്ഷാടകന്‍ ഭാര്യയുടെ മൃതദേഹം തള്ളിയത് 60 കിലോമീറ്റര്‍

അഴിമുഖം പ്രതിനിധി

ആംബുലൻസിനു നല്‌കാൻ പണമില്ലാത്തതിനാൽ തെലങ്കാനയിലെ രാമുലു എന്ന ഭിക്ഷാടകന് ഭാര്യയുടെ മൃതദേഹം സ്വന്തം ഗ്രാമത്തിൽ എത്തിക്കാൻ 60 കിലോമീറ്ററോളം ഉന്തുവണ്ടിയിൽ തള്ളേണ്ടി വന്നു. കുഷ്‌ഠ രോഗികളായിരുന്നു ഇരുവരും. ഹൈദരാബാദിനടുത്തുള്ള ലിംഗംപള്ളി റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു ഭാര്യ കവിതയുടെ മരണം. മൃതദേഹം തന്റെ ഗ്രാമത്തിൽ സംസ്കരിക്കണം എന്ന ആഗ്രഹത്തോടെ പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. ആംബുലന്‍സിന് നല്‍കാന്‍ 5000 രൂപ നൽക്കാൻ സാധിക്കാത്തതിനാലാണ് ഉന്തുവണ്ടിയിൽ തള്ളി കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടായത്.

മൃതദേഹവുമായി  മണിക്കൂറുകളോളം സഞ്ചരിക്കുന്നതിനിടയിൽ രാത്രിയായപ്പോൾ രാമുലുവിനു വഴി തെറ്റി വികാരാബാദ് എന്ന മറ്റൊരു ടൗണിൽ എത്തി. അവിടെ ഇരുന്നു കരയുകയായിരുന്ന രാമുലുവിനോട് നാട്ടുകാർ വിവരം ആരായുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച രാവിലെ തൊട്ട് വണ്ടി തള്ളുകയായിരുന്ന രാമുലു ശനിയാഴ്ച്ച ഉച്ചയോടെ തളർന്നു വീഴുകയായിരുന്നു. പിന്നീട് അധികൃതർ ഇടപെട്ട് മൃദദേഹം നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. പ്രദേശവാസികൾ ആയിരുന്നു ആംബുലൻസിനു വേണ്ടിയുള്ള പണപ്പിരിവ് നടത്തിയതും രാമുലുവിന്റെ സ്വദേശമായ  മേദക് ജില്ലയില്ലേ സങ്കാറെഡി ഗ്രാമത്തിൽ എത്തിക്കാനുള്ള മറ്റു സഹായങ്ങൾ ഒരുക്കിയതും.

കുഷ്‌ഠ രോഗികളായതിനാൽ അന്ത്യ കർമ്മങ്ങൾ നിർവ്വഹിക്കാനും ബന്ധുക്കളുടെ പിന്തുണയൊന്നും രാമുലുവിന് ഉണ്ടായിരുന്നില്ല. ആറു വർഷങ്ങൾക്ക് മുൻപാണ് ഇരുവരും ഹൈദരാബാദിൽ എത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി നടന്ന  ഒഡീഷയിലെ മാഞ്ചിയുടെ ദുരന്തം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

This post was last modified on December 27, 2016 2:18 pm

Related Post
Leave a Comment