മക്കളുടെ ജാതിക്കോളം പൂരിപ്പിക്കാതെ ജാതി/മതരഹിതരായി വളർത്തുന്ന ഒന്നേകാൽ ലക്ഷം കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ആത്മാർഥമായ അഭിവാദ്യങ്ങൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. ജാതി/മത രഹിതരായി മക്കളെ വളർത്താൻ തീരുമാനിച്ച ആ രക്ഷിതാക്കളുടെ സന്നദ്ധത അഭിവാദ്യങ്ങൾ അർഹിക്കുന്നുണ്ട്. എളുപ്പമല്ല, അങ്ങനെയൊരു കുടഞ്ഞുകളയൽ. വ്യക്‌തിപരമായി ആ ധീരത എല്ലാവർക്കും കൈക്കൊള്ളാനാവില്ല.
പക്ഷേ ഒരാദർശമെന്ന നിലയിൽ, ഒരു സമരമാർഗ്ഗം എന്ന നിലയിൽ, ഈ ജാതി ഉപേക്ഷിക്കലിനെ പ്രോത്സാഹിപ്പിക്കാനാവില്ല. സമുദായസംവരണത്തിന് അർഹരായവർ ‘ജാതി ഉപേക്ഷിക്കൽ’ ആദർശത്തിന്റെ പേരിൽ സംവരണാനുകൂല്യങ്ങൾ ഉപേക്ഷിക്കരുത്. ചരിത്രത്തിൽ ജന്മം കൊണ്ട് മാത്രം വെറുതേ കിട്ടിയ സവർണഹിന്ദുത്വത്തിന്റെ പ്രിവിലേജുകൾ ഒരാൾ ഉപേക്ഷിക്കും പോലെയല്ല (തീർച്ചയായും അതിനുമൊരു സന്നദ്ധത ആവശ്യമുണ്ട് ) കീഴാള ജനത ഈ സവർണപൊതുബോധത്തോടു പൊരുതി നേടിയ ഇടങ്ങൾ ഉപേക്ഷിക്കൽ.
പ്രത്യേകിച്ച് സംവരണം അതിന്റെ ലക്ഷ്യത്തിലേക്കുള്ള ചെറുദൂരം പോലും താണ്ടിയിട്ടില്ലെന്ന് സർവ്വേകൾ സാക്ഷ്യം പറയുന്നുണ്ട്. എല്ലാ പരോക്ഷ സൗമ്യതയും ഉപേക്ഷിച്ചു ജാതി ഹിന്ദുത്വം മനുഷ്യനെ തെരുവിൽ കൊല്ലുന്നുണ്ട്. ഭരണകൂടങ്ങൾ തന്നെ ഭരണഘടനയോടെന്നതിനേക്കാൾ സവർണ ഹിന്ദുത്വത്തോട് കൂറു പ്രഖ്യാപിക്കുന്നുണ്ട്. ഇതൊക്കെ ഏറ്റുവാങ്ങുന്ന ഒരു ജനതയ്ക്ക് ഞങ്ങൾക്ക് ജാതിയില്ല എന്ന് അത്ര നിഷ്കളങ്കമായി പറയാനാവില്ല.
എന്തുകൊണ്ട് ജാതിസംവരണം അനിവാര്യമാണ്?
സംവരണത്തെ സാമ്പത്തിക മാനദണ്ഡത്തിലാക്കണമെന്ന ആവശ്യത്തിന് പൊതുമണ്ഡലത്തിൽ വലിയ സ്വീകാര്യതയുണ്ട്. ഉപരിപ്ലവമായ നോട്ടത്തിൽ അത് ശരിയെന്നു തോന്നും. പക്ഷേ സംവരണം ഒരു ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയല്ല. ദാരിദ്ര്യ നിർമാർജ്ജനം അടിയന്തിര പ്രാധാന്യത്തോടെ ഭരണകൂടം ഇടപെടേണ്ട ഒരു വെല്ലുവിളി തന്നെയാണ്. പക്ഷേ, സാമൂഹ്യ നീതിയും ജനസംഖ്യാനുപാതിക അധികാര പങ്കാളിത്തവുമാണ് സംവരണത്തിന്റെ ഉദ്ദേശ്യം. സാമൂഹ്യ വിവേചനവും ദാരിദ്ര്യവും പല സന്ദർഭങ്ങളിലും ഒറ്റപ്പാത്രത്തിൽ ഉണ്ടും ഒരു പായിൽ ഉറങ്ങിയും പോവുന്നുവെങ്കിലും രണ്ടും ഒന്നല്ല. രണ്ടു തന്നെയാണ്.
ഒരു ഉദാഹരണം പറയാം. സാമാന്യം നല്ല പാട്ടം വരവ് ഉണ്ടായിരുന്ന കർഷക സമൂഹം ആയിരുന്ന സമ്പന്നർ എന്നു തന്നെ വിളിക്കാവുന്ന തിരുവിതാംകൂർ നായന്മാർ എന്തിനാണ് തിരുവിതാംകൂറിൽ സർക്കാർ ഉദ്യോഗത്തിൽ പങ്കാളിത്തത്തിന് വേണ്ടി പ്രക്ഷോഭം നടത്തിയത്? അതാണല്ലോ മലയാളി മെമ്മോറിയൽ. വരുമാനം ആയിരുന്നില്ല, അതിന്റെ മുഖ്യലക്ഷ്യം. മറിച്ചു സമൂഹത്തിൽ അധികാര പങ്കാളിത്തവും അതുവഴി ലഭിക്കുന്ന സാമൂഹ്യാന്തസ്സും തന്നെയാണ്. ഉള്ളവന് ഉപേക്ഷിക്കലാണ് ത്യാഗവും സമരവുമെങ്കിൽ, ഒന്നുമില്ലാത്തവർക്ക് നേടിയെടുക്കലാണ് (ആവണം) സമരവും ആദർശവും.
സത്യത്തിൽ ആയിരക്കണക്കിനു കൊല്ലങ്ങളുടെയെങ്കിലും സവർണസംവരണത്തിന്റെ ദുരന്തത്തിൽ നിന്നും കര കയറാനാണ് സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ ശിൽപികൾ പുതിയ സംവരണം നടപ്പാക്കിയത്. ക്ഷേത്ര കാര്യങ്ങൾ, രാജ്യ ഭരണം, കച്ചവടം, വിദ്യാഭ്യാസം തുടങ്ങി സാമൂഹ്യ മേൽക്കോയ്‌മ ഉറപ്പിക്കുന്ന എല്ലാ ബൗദ്ധിക തൊഴിൽ മേഖലയിലും അയ്യായിരം വർഷം എങ്കിലുമായി ത്രൈവർണർക്ക് ഉറപ്പിച്ചു നിർത്തിയത് സംവരണമല്ലാതെ മറ്റെന്താണ്? മൊത്തം ജനസംഖ്യയിൽ തുലോം തുച്ഛമായിട്ടും ഇങ്ങനെ സാർവത്രിക സംവരണം വഴി ആയിരത്താണ്ടുകൾ കയ്യടക്കി വച്ച അധികാര വഴികളിൽ തങ്ങളിൽ പെടാത്തവർ പേരിനെങ്കിലും പങ്കാളികളാവുമ്പോൾ അസ്വസ്ഥരാവുന്നത്.
സംവരണം കൊണ്ട് ജാതി വിവേചനം അവസാനിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട്. തീർച്ചയായും ഇല്ല. പക്ഷേ, സാംസ്കാരികവും സാമൂഹ്യവുമായ ബോധവൽക്കരണവും പ്രക്ഷോഭങ്ങളും പോലെ പ്രധാനമാണ് അവസര സമത്വവും തുല്യ നീതിയും ഉറപ്പിക്കുക എന്നത്. അതിനുള്ള മുന്നുപാധിയാണ് സംവരണം. പൊതുമണ്ഡലത്തിൽ ഇപ്പോൾ ഉള്ള പരിമിതമായ കീഴാള സാന്നിദ്ധ്യത്തിൽ സംവരണം വലിയ പങ്കു വഹിക്കുന്നുണ്ട്. സ്വകാര്യ മേഖലയിലും സംവരണം കൊണ്ടു വരാനുള്ള നിയമ നിർമ്മാണമാണ് നടക്കേണ്ടത്. കേരളത്തിൽ സർക്കാർ ശമ്പളം കൊടുക്കുന്ന എയ്ഡഡ് സ്കൂളിലെ അധ്യാപക/അനധ്യാപക ഒഴിവുകളിൽ പോലും ഇതുവരെ സംവരണ ക്രമം പാലിക്കാൻ നമുക്കായിട്ടില്ല. മൊത്തം സർക്കാർ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും എണ്ണത്തിന്റെ സാമുദായികാനുപാതം കണക്കാക്കണം. അപ്പോൾ അറിയാം സാമ്പത്തിക സംവരണ വാദം എത്ര അടിസ്ഥാനരഹിതമാണെന്ന്.
രക്തത്തിലും ശരീരത്തിലുമുള്ള ജനിതക വിശുദ്ധി സങ്കല്പത്തിലാണ് ജാതി വിവേചനത്തിന്റെ അടിവേര് കിടക്കുന്നത്. ജർമ്മനിയിൽ നിന്നും ‘ശുദ്ധ ആര്യ ബീജം’ തേടി പരിഷ്കാരികളായ നവ നാസിപ്പെണ്ണുങ്ങൾ ഹിമാലയം കയറുന്ന വാർത്തകൾ വായിച്ചതോർമ്മയുണ്ടോ? ജനിതകവേരുകളിൽ ചെന്നു തൊടാത്ത ഏത് ജാതിവിരുദ്ധ പ്രക്ഷോഭത്തിനും പ്രചരണമൂല്യമേ ഉണ്ടാവൂ, പ്രയോഗമൂല്യം ഉണ്ടാവില്ല.
(ഫേസ്ബുക്ക് പോസ്റ്റ്)
This post was last modified on March 29, 2018 12:52 pm