രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പശ്ചിമബംഗാളിലെ അസന്‍സോളില്‍ അഴിച്ചുവിട്ട അക്രമങ്ങളില്‍ പ്രദേശത്തെ ഇമാമായ മൗലാന ഇമാദുള്‍ റഷീദിയുടെ 16കാരനായ മകന്‍ കൊല്ലപ്പെട്ടു. രാമനവമിയോട് അനുബന്ധിച്ച് സംഘപരിവാര്‍ അഴിച്ചുവിടുന്ന അക്രമങ്ങളുടെ ഭാഗമായി കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് സിബ്തുള്ള റഷീദി എന്ന 16കാരന്‍. എന്നാല്‍ പ്രദേശത്തെ മുസ്ലീം സമുദായക്കാരോട് ഇമാം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് – എന്റെ മകന്‍ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യാന്‍ നിങ്ങള്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഞാന്‍ ഈ പള്ളിയും നാടും വിട്ടുപോകും – ചേത്‌ലദംഗ നദി പാര്‍ പള്ളിയിലെ ഇമാം ആയ റഷീദി പറഞ്ഞു.
ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയ സിബ്തുള്ളയെ റെയ്ല്‍ പാര്‍ മേഖലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കാണാതിയിരുന്നു. ബുധനാഴ്ച രാത്രി മൃതദേഹം കണ്ടെത്തി. ഒരു ആള്‍ക്കൂട്ടം സിബ്തുള്ളയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് കരുതുന്നത്. തന്റെ മൂത്തമ മകന്‍, അനുജനെ കാണാതായ വിവരം പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് ഒന്നും ചെയ്തില്ല – ഇമാം റഷീദി ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സിബ്തുള്ളയുടെ സംസ്‌കാരം നടത്തിയ ശേഷം ആയിരക്കണക്കിനാളുകള്‍ ഈദ് ഗാഹ് മൈതാനത്ത് ഒത്തുകൂടിയിരുന്നു. ഇമാം റഷീദി അവിടെ കൂടിയിരിക്കുന്നവരോട് സമാധാനത്തിന് ആ്ഹ്വാനം ചെയ്തു. എനിക്ക് സമാധാനം വേണം. എന്റെ കുട്ടിയെ എനിക്ക് നഷ്ടമായിരിക്കുന്നു. ഇനി ഏതെങ്കിലും കുടുംബത്തിന് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനി ഒരു വീട് പോലും കത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ ഇമാമാണ്. ആളുകള്‍ക്ക് ശരിയായ സന്ദേശം കൊടുക്കുക എന്നത് എന്റെ കടമയാണ്. സമാധാനത്തിന്റെ സന്ദേശമായിരിക്കണം അത്. എന്റെ വ്യക്തിപരമായ നഷ്ടത്തെ ഞാന്‍ മറികടക്കേണ്ടിയിരിക്കുന്നു. അസന്‍സോളിലെ ജനങ്ങള്‍ ഒരിക്കലും ഇങ്ങനെയായിരുന്നില്ല. ഇത് ഗൂഢാലോചനയാണ് – ഇമാം പറഞ്ഞു.
പ്രദേശത്തെ രോഷാകുലരായ ചെറുപ്പക്കാരെ തണുപ്പിച്ച് നിര്‍ത്തിയത് ഇമാമാണ്. മകന്റെ മരണത്തിലുള്ള വേദനക്കിടയിലും അദ്ദേഹം സമാധാനത്തിന് ആഹ്വാനം ചെയ്തു. അദ്ദേഹത്തെക്കുറിച്ച് അഭിമാനമുണ്ട്. അസന്‍സോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ജിതേന്ദ്ര തിവാരി പറഞ്ഞു. ഇമാമിന്റെ പരിശ്രമമില്ലായിരുന്നെങ്കില്‍ അസന്‍സോള്‍ ചോരപ്പുഴയായേനെ എന്ന് വാര്‍ഡ് കൗണ്‍സിര്‍ മുഹമ്മദ് നസീം അന്‍സാരി പറഞ്ഞു.