X

യുഡിഎഫ് അഞ്ച് കൊല്ലം തികയ്ക്കും; തന്റെ കാര്യത്തില്‍ ഉറപ്പില്ലെന്ന് ഉമ്മന്‍ചാണ്ടി

അഴിമുഖം പ്രതിനിധി

യുഡിഎഫ് അഞ്ച് കൊല്ല കാലാവധി തികയ്ക്കുമെന്നും എന്നാല്‍ താന്‍ അഞ്ച് കൊല്ലം മുഖ്യമന്ത്രിയായി തുടരുമോ എന്ന് പറായാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ അഴിമതിയെ കുറിച്ച് സംസാരിക്കുന്നവര്‍ നേതൃത്വമാറ്റമാണോ ആഗ്രഹിക്കുന്നതെന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ‘കേരളം ഇനി എങ്ങോട്ട്’ പരിപാടിയില്‍ പത്രക്കാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ജനങ്ങള്‍ തീരുമാനിക്കും. സോളാര്‍ അഴിമതി ആരോപണം കത്തിനിന്ന കാലത്താണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയിച്ചതെന്നും ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു.

അഴിമതിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് ആന്റണി പറഞ്ഞത്. അദ്ദേഹം പറഞ്ഞത് സര്‍വീസ് സംഘടനയുടെ യോഗത്തിലാണ്. ഇതിനെ മറ്റെന്തെങ്കിലുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. വി.ഡി.സതീശന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും താന്‍ എല്ലാം തികഞ്ഞവനെന്ന് അവകാശപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലുവര്‍ഷത്തിനിടെ ഒരു പാര്‍ട്ടിയും യു.ഡി.എഫ്. വിട്ടിട്ടില്ല. ബാര്‍കോഴക്കേസില്‍ അന്വേഷണം വൈകുന്നത് കെ.എം.മാണിയെ അപമാനിക്കാനാണെന്ന് പറയുന്നതില്‍ കുറച്ച് കാര്യമുണ്ട്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അപമാനം മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ മുസ്ലീം ലീഗിന്റെ ആവശ്യം പ്രമാണിച്ച് നാളെ അടിയന്തിര യുഡിഎഫ് യോഗം കൂടുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ചിരിക്കുന്നു സാഹചര്യത്തില്‍ യുഡിഎഫ് തീരുമാനിച്ചിരുന്ന മേഖല ജാഥകള്‍ ഇപ്പോള്‍ നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന് നേരത്തെ മുസ്ലീം ലീഗ് അഭിപ്രായപ്പെട്ടിരുന്നു. ലീഗിന്റെ പരാതി തന്നെ അറിയിച്ചതായും മുഖ്യമന്ത്രി സ്ഥിതീകരിച്ചു.

 

This post was last modified on December 27, 2016 3:10 pm

Related Post
Leave a Comment