ഹൈദരാബാദില്‍ ഞായറാഴ്ച്ച സമാപിച്ച, സിപിഎമ്മിന്‍റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് നിലവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുക്കുകയും കാരാട്ട് വിഭാഗത്തിന് മുന്‍കൈ ഉണ്ടായിരുന്ന കേന്ദ്ര സമിതി ജനുവരിയില്‍ തള്ളിക്കളഞ്ഞ തര്‍ക്കവിഷയമായ രാഷ്ട്രീയ-അടവ് നയരേഖ അംഗീകരിക്കുകയും ചെയ്തു. അതിനഷ്ടങ്ങളുടെ വിജയം എന്ന രീതിയില്‍ കാണാനാവില്ലെങ്കിലും, കോണ്‍ഗ്രസ്സില്‍ നടന്ന രാഷ്ട്രീയ-അടവുനയത്തെക്കുറിച്ചും സംഘടന റിപ്പോര്‍ടിനെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ ആസൂത്രിതമായ വ്യക്തിപരമായ ആക്രമണങ്ങളും വഴിത്തിരിവുകളും ഗതിമാറ്റങ്ങളും ഏറെയുണ്ടായിരുന്നു.
പുതിയ 94 അംഗ കേന്ദ്ര സമിതിയില്‍ യെച്ചൂരിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും, രണ്ടു പക്ഷത്തിനും ഒരുപോലെ സ്വാധീനമുള്ള 17 അംഗ പോളിറ്റ് ബ്യൂറോയില്‍ പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും നടപ്പിലാക്കാന്‍ അയാള്‍ക്ക് സുഗമമായി മുന്നോട്ടുപോകാന്‍ കഴിയുമോയെന്ന് കണ്ടറിയണം.
യെച്ചൂരിയെ മാറ്റി മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ചില കേന്ദ്ര സമിതി, പോളിറ്റ് ബ്യൂറോ നേതാക്കള്‍ നീക്കം നടത്തിയിരുന്നു. കാരാട്ട് അനുകൂലിയായ, ആന്ധ്ര പ്രദേശില്‍ നിന്നുള്ള പി ബി അംഗം ബി വി രാഘവലുവിന്റെ പിന്തുണയോടെ തെലങ്കാനയില്‍ നിന്നുള്ള കേന്ദ്ര സമിതി അംഗം എസ്. വീരയ്യ സര്‍ക്കാരിന്റെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. ആന്ധ്രയില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍- എസ്. പുണ്യവതി-ബി രാഘവലുവിന്റെ ഭാര്യ; CITU ദേശീയ അധ്യക്ഷ കെ ഹേമലത; ഹേമലതയുടെ മകന്‍ ആര്‍. അരുണ്‍ കുമാര്‍- യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുക്കുന്നതിനെ എതിര്‍ത്തു. മറ്റൊരു പ്രതിനിധി, ഹേമലതയുടെ മകന്റെ ഭാര്യ മമത, രണ്ടു വര്‍ഷം മുമ്പുണ്ടായ ബംഗാളിലെ സി പി എം- കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ യെച്ചൂരിയെ കുറ്റപ്പെടുത്തുകയും അയാള്‍ക്കെതിരെ അച്ചടക്കനടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതെ, പ്രകാശ് കാരാട്ട് പണ്ട് പറഞ്ഞത് തന്നെ, “സീതാറാം അല്ലാതെ മറ്റാര്?”
എന്നാല്‍, 800-ഓളം വരുന്ന പ്രതിനിധികള്‍ക്കിടയിലുള്ള ശക്തമായ യെച്ചൂരി അനുകൂല വികാരം മനസിലാക്കിയ സര്‍ക്കാര്‍ മത്സരത്തിന് തയ്യാറായില്ല.
കേരളത്തില്‍ നിന്നുള്ള ചില പ്രതിനിധികള്‍ യെച്ചൂരിക്കെതിരെ വ്യക്തിപരമായ രീതിയില്‍ ആക്രമണം നടത്തുന്ന രീതിയിലേക്ക് തരംതാണു. സംസ്ഥാനത്തുനിന്നുള്ള ഒരു മുന്‍ നിയമനിര്‍മ്മാണ സഭാംഗം യെച്ചൂരിയെ സോവിയറ്റ് യൂണിയനില്‍ പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്റ്റും നടപ്പാക്കിയ മിഖായില്‍ ഗോര്‍ബച്ചെവിനോടാണ് ഉപമിച്ചത്. യെച്ചൂരി പാര്‍ട്ടിയുടെ താത്പര്യങ്ങളെ ബലികഴിക്കും എന്നായിരുന്നു സൂചന.
കോണ്‍ഗ്രസുമായുള ബന്ധത്തിന്റെ പേരില്‍ കുപിതനായ മറ്റൊരു പ്രതിനിധി അയാളെ ‘അവസരവാദി’ എന്നു വിളിക്കുകയും രാജ്യസഭയില്‍ മറ്റൊരു അവസരം കൂടി നിഷേധിച്ചതിന് യെച്ചൂരിക്ക് പാര്‍ട്ടിയോട് പകയാണെന്ന് വരെ പറയുകയും ചെയ്തു. മറ്റൊരാള്‍, “ബി ജെ പിയുടെ ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ പേരില്‍ പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ താത്പര്യങ്ങള്‍ക്ക് കീഴ്പ്പെടുത്തുന്ന” അയാളെ പിന്തിരിപ്പന്റെ പര്യായമെന്ന നിലയില്‍ കൌട്സ്കിയോടാണ് ഉപമിച്ചത്.
എന്നാല്‍, ഈ സമവാക്യങ്ങളെ അട്ടിമറിക്കാന്‍ സീതാറാം യെച്ചൂരിക്കായി. എണ്ണൂറോളം വരുന്ന പ്രതിനിധികളിലെ, യെച്ചൂരിയുടെ രാഷ്ട്രീയ-അടവ് നയത്തിന് അനുകൂലമായ ഭൂരിപക്ഷ വികാരം അയാളെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കാന്‍ സഹായിച്ചു. നിര്‍ണായക ഭേദഗതിയിലൂടെ, 2019-നു മുമ്പായി കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ മതേതര-ജനാധിപത്യ ശക്തികളുമായുമായി “ധാരണയുണ്ടാക്കി” ഒരു വിശാല ബി ജെ പി വിരുദ്ധ സഖ്യം ഉണ്ടാക്കാനുള്ള യെച്ചൂരിയുടെ നിര്‍ദേശത്തിന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്കി.
പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി ലൈനിന് അനുകൂലമായി സന്തുലനം മാറ്റിയതിന്, കടുത്ത ബി ജെ പി വിരുദ്ധ വികാരം കോണ്‍ഗ്രസില്‍ ഉണ്ടാക്കിയതിനും ബി ജെ പിക്കും പ്രത്യേകിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കുമാണ് യെച്ചൂരി നന്ദി പറയേണ്ടത്.
പി കെ ഗുരുദാസന് ഇല്ലാത്ത എന്ത് മഹത്വമാണ് എസ് ആര്‍ പിക്കുള്ളത്?
ബി ജെ പി ‘സമഗ്രാധിപത്യ’സ്വഭാവമാണ് കാണിക്കുന്നതെന്ന കാരാട്ട് വിശകലനത്തിനെതിരായി, മോദി-ഷാ ടീം നയിക്കുന്ന ബി ജെ പി ഭരണം ‘ഫാഷിസ്റ്റ് പ്രവണതയാണ്” കാണിക്കുന്നതെന്ന, കഴിഞ്ഞ വര്‍ഷം യെച്ചൂരി അവതരിപ്പിച്ച വീക്ഷണത്തെയാണ് താഴെ തട്ടില്‍ നിന്നുള്ള പല സഖാക്കളും അംഗീകരിച്ചത്. മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം മൂലം കര്‍ഷകര്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കിടയിലുള്ള വ്യാപകമായ അസംതൃപ്തി, മോദി സര്‍ക്കാരിനെക്കുറിച്ചുള്ള യെച്ചൂരിയുടെ വിശകലനത്തിന് പ്രതിനിധികളുടെ ഇടയില്‍ സ്വീകാര്യത കൂട്ടി. കോണ്‍ഗ്രസും ബി ജെ പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് കരുതിയിരുന്ന പല പ്രതിനിധികളും പുനരാലോചിക്കാന്‍ തുടങ്ങി; ‘കോണ്‍ഗ്രസ് വിരുദ്ധത’യില്‍ നിന്നും ഹൈദരാബാദ് കോണ്‍ഗ്രസിന്റെ പൊതുവികാരം ‘ബി ജെ പി വിരുദ്ധത’യായി.
യെച്ചൂരി പ്രധാനപ്പെട്ട രണ്ടു യുദ്ധങ്ങള്‍ ജയിച്ചെങ്കിലും- തന്റെ രാഷ്ട്രീയ നയത്തിന് കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചതിലും ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിലും- അയാള്‍ക്ക് മൂന്നാമതൊരു കടമ്പ കൂടി മറികടക്കാനുണ്ട്-പോളിറ്റ് ബ്യൂറോ.
കഴിഞ്ഞ കേന്ദ്ര സമിതിയും, പോളിറ്റ് ബ്യൂറോയും വെച്ചു നോക്കിയാല്‍, പുതിയ സമിതികളില്‍ യെച്ചൂരിക്ക് പൂര്‍ണമായ നിയന്ത്രണം ഇല്ലെങ്കിലും സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. യെച്ചൂരിയുടെ ന്യൂനപക്ഷ അവസ്ഥയും എണ്ണക്കണക്കില്‍ തങ്ങള്‍ക്കുള്ള മുന്‍കയ്യും ജനാധിപത്യ കേന്ദ്രീകരണ തത്വവും വെച്ചാണ് യെച്ചൂരിയുടെ പ്രവര്‍ത്തനത്തെ കൂച്ചുവിലങ്ങിടുന്ന രീതിയില്‍ കാരാട്ട് പക്ഷം എല്ലാ തീരുമാനങ്ങളെയും ഭൂരിപക്ഷത്തിന്റെ പേരില്‍ തള്ളിക്കളഞ്ഞിരുന്നത്.
പുതിയ പോളിറ്റ് ബ്യൂറോയില്‍ കഴിഞ്ഞ തവണത്തെ മൂന്നിലൊന്ന് പിന്തുണയെക്കാള്‍ ഇത്തവണ യെച്ചൂരിക്ക് 50% അംഗങ്ങളുടെ പിന്തുണയുണ്ടെന്നും കേന്ദ്ര സമിതിയില്‍ 60% അംഗങ്ങളുടെ പിന്തുണയുണ്ടെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍, നിലവലുള്ളതും വിവാദവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടുന്ന ലഭ്യമാകുന്ന പി ബി അംഗങ്ങളുടെ ഇടയില്‍ യെച്ചൂരിയുടെ പിന്തുണ 40%മായി കുറഞ്ഞിരിക്കുന്നു. ഇത് പാര്‍ട്ടിയുടെ നയ, പരിപാടികള്‍ സുഗമമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും. മുംബൈയില്‍ സമാപിച്ച കര്‍ഷക ജാഥ വിജയകരമായി സംഘടിപ്പിച്ച മഹാരാഷ്ട്രയിലെ കിസാന്‍ സഭ നേതാവ് അശോക് ധവ്ലെയേ പോളിറ്റ് ബ്യൂറോയില്‍ എടുക്കാന്‍ യെച്ചൂരി ശ്രമിച്ചെങ്കിലും ബൃന്ദ കാരാട്ടാണ് ആ ശ്രമത്തെ എതിര്‍ത്തു തോല്‍പ്പിച്ചത് എന്നറിയുന്നു.
കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കണമെങ്കില്‍ യെച്ചൂരിക്ക് ഇനിയും കടമ്പകള്‍ ഏറെ കടക്കേണ്ടിവരും. ശനിയാഴ്ച്ച മാധ്യമങ്ങളോട് സംസാരിച്ച ബൃന്ദ കാരാട്ട് പറഞ്ഞത്, “കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കും അനുവദനീയമല്ല” എന്നാണ്. ഹൈദരാബാദ് അംഗീകരിച്ച രാഷ്ട്രീയ-അടവ് നയത്തിന്റെ വ്യാഖ്യാനത്തില്‍ തര്‍ക്കങ്ങളുയര്‍ത്താന്‍, രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുടെ പോരാട്ടത്തില്‍ തോല്‍വി പിണഞ്ഞ എതിര്‍പക്ഷം വാക്കുകളുടെ അര്‍ത്ഥവിചാരത്തില്‍ മുഴുകും എന്നാണ് ബൃന്ദ കാരാട്ടിന്റെ പ്രതികരണം സൂചിപ്പിക്കുന്നത്.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രത്തിലേക്കോ ‘ചരിത്രപരമായ വിഡ്ഢിത്ത’ത്തിലേക്കോ?
This post was last modified on April 25, 2018 8:44 am