ഇന്ത്യയിലേക്കുള്ള വ്യോമ – റോഡ് ഗതാഗത പാതകള്‍ അടച്ചുപൂട്ടുന്നത് പാകിസ്ഥാന്‍ മന്ത്രിസഭയുടെ പരിഗണനയിലാണെന്നു പാക് മന്ത്രിയുടെ ഭീഷണി. ഇന്ത്യയിലേക്കുള്ള വ്യോമപാതയും റോഡ് ഗതാഗതവും അടയ്ക്കുന്നത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരിഗണനയിലാണെന്ന് വ്യക്തമാക്കി പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സി.എച്ച്.ഫവാദ് ഹുസൈനാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ഇന്ത്യയിലേക്കുള്ള വ്യോമപാതയും പാകിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് റോഡു വഴിയുള്ള വാണിജ്യ യാത്രകളും പൂര്‍ണമായും അടയ്ക്കുന്നത് പ്രധാനമന്ത്രിയുടെ പരിഗണനയിലാണ്. ഇക്കാര്യങ്ങള്‍ മന്ത്രസഭാ യോഗം ചര്‍ച്ച ചെയ്തു. ഇതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നിരോധം ഉടന്‍ പ്രഖ്യാപിക്കും. മോദി തുടങ്ങി, ഞങ്ങള്‍ അതു പൂര്‍ത്തിയാക്കും.’- മന്ത്രി ട്വീറ്റ് ചെയ്തു.
ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, പാക്കിസ്ഥാനുമായുള്ള പ്രശ്ന പരിഹാരത്തിന് മൂന്നാമതൊരു രാഷ്ട്രത്തിന്‍റെ ഇടപെടല്‍ ആവശ്യമില്ലെന്നും ആവര്‍ത്തിച്ചിരുന്നു. അതിനു ശേഷമാണ് ഈ ട്വീറ്റ് പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.
നേരത്തെയും പാക്കിസ്ഥാന്‍ വ്യോമാതിർത്തി അടച്ചിട്ടിട്ടുണ്ട്. ഫെബ്രുവരി-4 ന് നടന്ന പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ബാലകോട്ടിലെ ജയ്ഷ് ഇ മുഹമ്മദിന്‍റെ തീവ്രവാദ പരിശീലന ക്യാമ്പ് ലക്ഷ്യമാക്കി ഇന്ത്യന്‍ വ്യോമസേനയും ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 26-നാണ് പാകിസ്ഥാൻ അവസാനമായി വ്യോമാതിർത്തി അടച്ചിട്ടത്.
അഫ്ഗാനിസ്ഥാനിലേക്ക് പാക്കിസ്ഥാനിലൂടെ ഇന്ത്യ നടത്തുന്ന വ്യാപാരം തടയുന്നതടക്കമുള്ളവ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പരിഗണനയിലാണെന്നും ഫവാദ് ഹുസൈൻ പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് മന്ത്രിസഭാ യോഗത്തിൽ ചർച്ച നടന്നുവെന്നും നിയമപരമായ കാര്യങ്ങൾ കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും പാക് മന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യാ ഗവണ്‍മെന്‍റ് എടുത്ത് കളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് അത് പാകിസ്താന്‍ തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു.
This post was last modified on August 28, 2019 9:12 am
Leave a Comment