X

പാക് ബോട്ട് കത്തിയ സംഭവം; ബോട്ടിലുള്ളവര്‍ തന്നെ കത്തിച്ചതാണന്ന നിലപാടില്‍ ഉറച്ച് കേന്ദ്രം

അഴിമുഖം പ്രതിനിധി

ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് പാക് ബോട്ട് കത്തിയതുമായി ബന്ധപ്പെട്ട കോസ്റ്റ് ഗാര്‍ഡ് ഡിഐജിയുടെ പ്രസ്തവാനയ്‌ക്കെതിരെ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖ് രംഗത്ത്. ബോട്ടില്‍ ഉള്ളവര്‍ തന്നെയാണ് ഇന്ത്യന്‍ സേനയുടെ കൈയില്‍ അകപ്പെടാതിരിക്കാന്‍ ബോട്ട് കത്തിച്ചതെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സമയമാകുമ്പോള്‍ പുറത്തുവിടുമെന്നും മനോഹര്‍ പരീഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോസ്റ്റ്ഗാര്‍ഡ് ഡിഐജിയുട പ്രസ്താവനയെപ്പറ്റി അന്വേഷിക്കുമെന്നും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ സംഭവം വിവാദമായതോടെ കോസ്റ്റ് ഗാര്‍ഡ് ഡി ഐ ജി നിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബോട്ട് ഭീകരര്‍ തന്നെ കത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ബോട്ട് കത്തിക്കാന്‍ താന്‍ ഉത്തരവിട്ടില്ലെന്നും ഡി ഐ ജി പറഞ്ഞു.

നേരത്തെ പാക് ബോട്ട് സ്‌ഫോടനത്തില്‍ തകര്‍ന്നതല്ലെന്നും തീരസംരക്ഷണസേന കത്തിച്ചതാണെന്നും കോസ്റ്റ് ഗാര്‍ഡ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെ ഡി ഐ ജി ബി കെ ലൊഷാരി പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയാണ് വിവാദമായത്. പാക് ബോട്ട് കത്തിക്കാന്‍ താന്‍ ഉത്തരവിടുകയായിരുന്നുവെന്നും ഭീകരര്‍ക്ക് ബിരിയാണി നല്‍കലല്ല ഇവിടെ തങ്ങളുടെ ജോലിയെന്നും ഡി ഐ ജി പറഞ്ഞതായി പത്രത്തിലെ വാര്‍ത്തയില്‍ പറയുന്നുണ്ട്.

ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് ഗുജറാത്തിലെ പോര്‍ബന്തറിന് 365 കിലോമീറ്റര്‍ അകലെയായി പാക് ബോട്ട് പൊട്ടിത്തെറിച്ചത്. ലാഹോറില്‍ നിന്നെത്തിയതെന്നു സംശയിക്കുന്ന ബോട്ട് ഇന്ത്യന്‍ തീരസംക്ഷരണ സേന തടയാന്‍ ശ്രമിച്ചപ്പോള്‍ ബോട്ടിലുണ്ടായിരുന്നവര്‍ തന്നെ സ്‌ഫോടനം നടത്തി ബോട്ട് തകര്‍ക്കുകയായിരുന്നുവെന്നാണ് പ്രതിരോധമന്ത്രാലയം ഈ സംഭവത്തിനു നല്‍കിയിരുന്ന വിശദീകരണം.

This post was last modified on December 27, 2016 2:48 pm

Related Post
Leave a Comment