സൊഹ്റാബുദ്ദീൻ ഷെയ്ക്കിന്‍റെ സഹായിയായിരുന്ന തുൾസിറാം പ്രജാപതിയെ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഗുജറാത്ത് – രാജസ്ഥാൻ പോലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതാണെന്ന് സാക്ഷിമൊഴി. തുൾസിറാമിന്‍റെ അഭിഭാഷകനായിരുന്ന രാജസ്ഥാന്‍ സ്വദേശിയാണ് സ്പെഷ്യല്‍ കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്.
2006 ഫെബ്രുവരി 2 നു ഉദയ്പൂരിലെ മജിസ്ട്രേറ്റിനു മുൻപായി പ്രജാപതി സമർപ്പിച്ച അപേക്ഷയിൽ സംഭവങ്ങളെല്ലാം സത്യമാണെന്നും വ്യാജ ഏറ്റുമുട്ടലിൽ അദ്ദേഹത്തേയും കൊല്ലുമെന്ന് പേടിയുള്ളതായും പറഞ്ഞിരുന്നുവെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 2005 നവംബറിൽ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതുപോലെ 2006 ജനുവരി 26 നാണ് പ്രജാപതി കൊല്ലപ്പെട്ടത്.
കേസില്‍ 73 സാക്ഷികളാണ് ഇതുവരെ കോടതിയിൽ ഹാജരായത്. അതില്‍ 50 പേരെ പ്രോസിക്യൂഷൻ എതിരാളികളായി പ്രഖ്യാപിച്ചിരുന്നു. തുൾസിറാമിന്‍റെ അഭിഭാഷകനും സി ബി ഐക്ക് കൊടുത്ത മൊഴിയില്‍ ഉറച്ചു നിന്നു. തന്‍റെ ജീവനും ഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചതിനാല്‍ സാക്ഷിക്ക് വേണ്ട എല്ലാ സുരക്ഷയും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
2005 നവംബർ 26 ന് ഹമീദ് ലാല കൊലപാതക കേസുമായി ബന്ധപ്പെട്ട് പോലീസ് തന്നെ പിടിച്ചുകൊണ്ടുപോയെങ്കിലും മൂന്ന് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് പ്രജാപതി പറഞ്ഞിരുന്നതായി സാക്ഷിയായ അഭിഭാഷകന്‍ നല്‍കിയ മൊഴിയിൽ പറയുന്നു. 2005 ഡിസംബർ 11 ന് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ അനുമതി തേടിയ ശേഷമാണ് അദ്ദേഹം പ്രജാപതിയുടെ അഭിഭാഷകനാകുന്നത്. സൊഹ്റാബുദ്ദീനില്‍ നിന്നും അദ്ദേഹത്തിന്‍റെ സ്ഥലവിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് അദ്ദേഹത്തെ തിരഞ്ഞിരുന്നതായി പ്രജാപതി പറഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ സമയങ്ങളിലെല്ലാം താൻ കൊല്ലപ്പെടുമെന്ന ഭയം പ്രജാപതി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് 2006 ഫെബ്രുവരി മൂന്നിന് അദ്ദേഹത്തിന് വേണ്ട എല്ലാ മാനുഷിക പരിഗണനകളും നല്‍കണമെന്ന് മജിസ്ട്രേറ്റ് പറഞ്ഞിരുന്നു.
This post was last modified on April 19, 2018 12:43 pm