X

പൊതു ഇടങ്ങളിലെ ടോയ്‌ലറ്റുകള്‍ സാര്‍വത്രികമാക്കും-ടി എം തോമസ് ഐസക്

തോമസ് ഐസക് എം എല്‍ എ

പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് സൌകര്യം ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന സംവാദത്തില്‍ അഴിമുഖവും പങ്കുചേരുന്നു. മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസാണ് ഫേസ്ബുക്കില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നിരവധി പേര്‍ പ്രതികരണങ്ങളായും പോസ്റ്റുകളായും രംഗത്തെത്തി. സി പി ഐ എം പൊളിറ്റ്ബ്യൂറോ  അംഗം പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കാം. മുന്‍ ധനകാര്യ മന്ത്രി ടി എം തോമസ് ഐസകിന്‍റെ പ്രതികരണം. 

കേരളത്തിലെ പൊതു മൂത്രപ്പുരകള്‍ നന്നേ കുറവാണ്. ഉള്ളവ ഏറ്റവും വൃത്തിഹീനവുമാണ്. ഇതിന്റെ ദുരന്തഫലം ഏറ്റവും അനുഭവിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ക്കുള്ള മൂത്രപ്പുര പൊതുസ്ഥലങ്ങളില്‍ ഉറപ്പുവരുത്തണമെന്ന സുനിത ദേവദാസ്, അനുപമ മോഹനന്‍ എന്നിവരുടെ പോസ്റ്റും കിരണ്‍ തോമസിന്റെ പ്രതികരണവും ശ്രദ്ധയില്‍പ്പെട്ടു. കേരള പഠന കോണ്‍ഗ്രസ്സില്‍ വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യമാണിത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ തയ്യാറായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. പക്ഷെ, ആലപ്പുഴ നിയോജകമണ്ഡലത്തില്‍ ചെയ്യാന്‍ പോകുന്ന കാര്യം പറയാം. ചേര്‍ത്തല-ആലപ്പുഴ നാഷണല്‍ ഹൈവേ ഓരത്ത് ഒരു ഡസന്‍ ഷീ ടോയ്‌ലെറ്റുകളെങ്കിലും ഉറപ്പുവരുത്തും. അതുപോലെതന്നെ, നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും. ഇതിനായി സ്വീകരിക്കാന്‍ പോകുന്ന ബിസിനസ് മോഡലുകള്‍ രണ്ടു തരത്തിലുള്ളവയാണ്.

മൂത്രമൊഴിക്കാന്‍ പോലും ഇടമില്ലാത്തപ്പോള്‍ ഏത് വികസനത്തെക്കുറിച്ചാണ് പറയുന്നത്?
പൊതു ഇടങ്ങളിലെ സ്ത്രീ സൌഹൃദ ടോയിലറ്റ്; പിണറായി വിജയന്‍റെ പ്രതികരണം


ഒന്ന്, തിരുവനന്തപുരത്തെ വി കെയര്‍ എന്ന സംരംഭകര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള പിങ്ക് പോയിന്റ് ടോയ്‌ലറ്റ് ശൃംഖലയാണ് ഇത്. കേവലം ടോയ്‌ലെറ്റുകളായിട്ടല്ല ഇവ വിഭാവനം ചെയ്തിട്ടുള്ളത്. കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങളും മറ്റും വില്‍ക്കുന്നതിനുള്ള ഒരു കടയോട് ചേര്‍ന്ന് ഏറ്റവും ആധുനിക രീതിയിലും ഓട്ടോമെറ്റിക് ആയി കഴുകി വൃത്തിയാക്കാന്‍ കഴിയുന്ന ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുകയാണ് ഈ പരിപാടി.

രണ്ട്, ആലപ്പുഴയില്‍ ആദ്യത്തെ മാര്‍ഗം ഞങ്ങള്‍ തിരസ്‌കരിക്കുന്നില്ല. പക്ഷെ, കൂടുതല്‍ ഊന്നുന്നത് സഹകരിക്കാന്‍ തയ്യാറുള്ള വഴിയോര ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയില്‍ ഏറ്റവും ശുചിയും ആധുനികവുമായ ടോയ്‌ലറ്റ് സംവിധാനം സര്‍ക്കാര്‍ ചെലവില്‍ പണിത് കൊടുക്കുകയാണ്. ഇതിന്റെ മെയിന്റനന്‍സിനായി സംഭാവന പെട്ടി ടോയ്‌ലറ്റിനു സമീപം സ്ഥാപിക്കുന്നതാണ്. ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കേണ്ടത് സ്ഥാപനത്തിന്റെ ചുമതലയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ഇപ്പോള്‍ തന്നെ ടോയ്‌ലറ്റുകള്‍ ഉണ്ട്. പക്ഷെ, ഇവിടത്തെ സൗകര്യങ്ങള്‍ പരിമിതമാണ്. ശുചിത്വത്തിന് കൃത്യമായ മാനദണ്ഡങ്ങളില്ല. ഇവയാണ് പൊതു ഇടപെടലിലൂടെ ഉറപ്പുവരുത്തുന്നത്. സ്ഥാപനത്തിനെന്താണ് ഗുണം? ഇത്തരം സൗകര്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഏകീകൃതവും ആകര്‍ഷകവുമായ ചൂണ്ടുപലകകള്‍ നാഷണല്‍ ഹൈവേയില്‍ സ്ഥാപനത്തിനു സമീപം സ്ഥാപിക്കും. തന്മൂലം ഇവരുടെ ബിസിനസ് വര്‍ദ്ധിക്കും.

ഏതാണ് കൂടുതല്‍ ഫലപ്രദം എന്നതിന്റെ അടിസ്ഥാനത്തില്‍ അത് നമുക്ക് അഖില കേരളാടിസ്ഥാനത്തില്‍ സ്വീകരിക്കാവുന്നതാണ്. ഒരുപക്ഷേ, ഇവയേക്കാള്‍ ഫലപ്രദമായ നിര്‍ദ്ദേശങ്ങളും ഉണ്ടാകാം. ഏതായാലും ഒരു കാര്യം ഉറപ്പ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ഇത്തരം ടോയ്‌ലറ്റ് സംവിധാനം കേരളത്തില്‍ സാര്‍വ്വത്രികമാക്കും.

(ഇതിന് വേണ്ടി ആറുമാസം മുന്‍പ് വി കെയര്‍ തയ്യാറാക്കിയ ഒരു ഡിസൈന്‍ ചിത്രങ്ങളോടൊപ്പം ചേര്‍ക്കുന്നു)

ഇതില്‍ നേരത്തെ പറഞ്ഞതിനൊപ്പം രണ്ടു കാര്യങ്ങള്‍ കൂടി കൂട്ടി ചേര്‍ക്കുന്നു 

1) ഇങ്ങനെ ഉണ്ടാക്കുന്ന ടോയ്‌ലറ്റുകള്‍ പ്രയാസമില്ലാതെ കണ്ടെത്തുന്നതിന് ലൊക്കേഷന്‍ സര്‍വ്വീസിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ ആപ്പ് . ഇത് വഴി ഈ ടോയ്‌ലറ്റുകളെ മാപ്പിന്റെ സഹായത്തോടെ കൃത്യമായി കണ്ടെത്താന്‍ കഴിയും 

2) ഗുണനിലവാരം ഉപയോക്താക്കള്‍ക്ക് തന്നെ റേറ്റ് ചെയ്യാവുന്ന തരത്തില്‍ നേരത്തെ പറഞ്ഞ ആപ്പില്‍ സംവിധാനം ഉണ്ടാകുകയോ അല്ലെങ്കില്‍ ഒരു ടാബ്ലെറ്റ് ടോയ്‌ലെറ്റിന് പുറത്ത് സ്ഥാപിക്കുകയും അതില്‍ നിന്നുള്ള ഫീഡ് ബാക്ക് ഉപയോഗിച്ച് കൃത്യമായി ഇവയുടെ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുക .

(തോമസ് ഐസക് എംഎല്‍എയുടെ ഫേസ്ബുക് പോസ്റ്റ്)

This post was last modified on March 17, 2016 5:31 pm