X

നോട്ട് പിന്‍വലിക്കല്‍: നടപ്പാക്കിയ രീതി മാത്രമല്ല, ആശയവും തെറ്റെന്ന് രാജീവ് ബജാജ്

സര്‍ക്കാരും അധികൃതരും ചേര്‍ന്ന് 'മേഡ് ഇന്‍ ഇന്ത്യ'യെ 'മാഡ് ഇന്‍ ഇന്ത്യ'യാക്കി മാറ്റുകയാണെന്ന് രാജീവ് ബജാജ് അഭിപ്രായപ്പെട്ടു.

മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി പൂര്‍ണമായും തെറ്റാണെന്ന് ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ്. നടപ്പാക്കല്‍ മാത്രമല്ല. ഇത്തരമൊരു ആശയം തന്നെ തെറ്റാണെന്നും രാജീവ് ബജാജ് അഭിപ്രായപ്പെട്ടു. മുംബൈയില്‍ നാസ്‌കോം ലീഡര്‍ഷിപ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ബജാജ്. കോര്‍പ്പറേറ്റ് ലോകത്ത് നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട ശബ്ദമാണ് നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഒട്ടുമിക്ക കോര്‍പ്പറേറ്റ് കമ്പനി ഉടമകളും നോട്ട് പിന്‍വലിക്കലിനെ ശക്തമായി പിന്തുണക്കുന്നവരാണ്.

കേന്ദ്ര സര്‍ക്കാരിന്റെ മേക് ഇന്‍ ഇന്ത്യ പദ്ധതിയേയും രാജീവ് ബജാജ് വിമര്‍ശിച്ചു. സര്‍ക്കാരും അധികൃതരും ചേര്‍ന്ന് ‘മേഡ് ഇന്‍ ഇന്ത്യ’യെ ‘മാഡ് ഇന്‍ ഇന്ത്യ’യാക്കി മാറ്റുകയാണെന്ന് രാജീവ് അഭിപ്രായപ്പെട്ടു. നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാരിന്റെയോ കോടതിയുടേയോ അനുമതി തേടി വര്‍ഷങ്ങളോളം കാത്ത് കെട്ടി കിടക്കേണ്ടി വരുന്നത് ഇത്തരമൊരു അവസ്ഥയാണ് ഉണ്ടാക്കുക. ക്വാഡ്രിസൈക്കിള്‍ എന്നറിയപ്പെടുന്ന നാല് ചക്ര വാഹനം വില്‍ക്കാന്‍ അഞ്ച് വര്‍ഷമായി ബജാജ് അനുമതി തേടി നില്‍ക്കുന്നത് ചൂണ്ടിക്കാട്ടി രാജീവ് പറഞ്ഞു.

യൂറോപ്പിലും ലാറ്റിനമേരിക്കയിലും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലും ക്വാഡ്രിസൈക്കിള്‍ വിപണിയയില്‍ സജീവമാണ്. ഇന്ധനക്ഷമതയുള്ളതും മലിനീകരണ പ്രശ്‌നമില്ലാത്തതുമായ ഇത്തരം വാഹനങ്ങള്‍ ഇന്ത്യയില്‍ ഇത്രമാത്രം തടസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഭാരം കുറഞ്ഞ ക്വാഡ്രിസൈക്കിളുകള്‍ വളരെ കുറച്ച് കാര്‍ബണ്‍ മാത്രമേ പുറന്തള്ളുന്നുള്ളൂ. 2016 ജനുവരിയില്‍ 1,61,870 വാഹനങ്ങളാണ് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുള്‍പ്പടെ ബജാജ് വിറ്റത്. എന്നാല്‍ 2017 ജനുവരിയില്‍ വില്‍പ്പന 1,35,188 യൂണിറ്റായി കുറഞ്ഞു. 16 ശതമാനത്തിന്റെ കുറവ്.

This post was last modified on February 17, 2017 9:33 am

Related Post
Leave a Comment