X

നവവരനെ മുന്‍കാമുകി തോക്കുചൂണ്ടി വിവാഹമണ്ഡപത്തില്‍ നിന്നും തട്ടിക്കൊണ്ട് പോയി

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറയുമ്പോഴും യുവതിയുടെ നടപടി ചിലര്‍ക്കെങ്കിലുമുള്ള മുന്നറിയിപ്പാണെന്നാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്‌

ഉത്തര്‍പ്രദേശിലെ ബുണ്ഡേല്‍ഘണ്ടില്‍ മുന്‍കാമുകി തോക്ക് ചൂണ്ടി നവവരനെ തട്ടിക്കൊണ്ട് പോയി. രണ്ട് ചെറുപ്പക്കാരുടെ സഹായത്തോടെ വിവാഹമണ്ഡപത്തിലെത്തിയാണ് നവവധു നോക്കി നില്‍ക്കെ വരന്റെ തലയ്ക്ക് അവര്‍ തോക്ക് ചൂണ്ടിയത്. ‘ഇയാള്‍ എന്നെ സ്‌നേഹിക്കുന്നു ഇപ്പോള്‍ മറ്റൊരാളെ വിവാഹം കഴിച്ച് എന്നെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണ്. ഞാനത് അനുവദിക്കില്ല,’ എന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

വരന്‍ അശോക് യാദവിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കുറച്ച് നാളുകള്‍ക്ക് മുമ്പ് ജോലിസ്ഥലത്ത് വച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. അവര്‍ പ്രണയബദ്ധരാവുകയും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തതായി ചിലര്‍ പറയുന്നു. എന്നാല്‍ ബന്ധുക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി അശോക് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതിക്കുകയായിരുന്നു.

ഭാരതി യാദവ് ആയിരുന്നു ഇയാളുടെ പ്രതിശ്രുത വധു. തന്റെ വിധിയെ പഴിച്ച അവര്‍ മറ്റൊരു സ്ത്രീക്കും ഇത്തരം ഒരനുഭവം ഉണ്ടാവരുത് എന്ന് പറയുകയും ചെയ്തു. എന്നാല്‍ പുത്രന്റെ പെരുമാറ്റത്തില്‍ തനിക്ക് സംശയം ഉണ്ടായിരുന്നു എന്നാണ് അശോകിന്റെ പിതാവ് രാംഹെത് യാദവ് പറയുന്നത്. അശോക് പണിയെടുക്കുന്ന പട്ടണത്തില്‍ പിതാവ് സന്ദര്‍ശിക്കുമ്പോഴൊന്നും അദ്ദേഹത്തെ സ്വന്തം താമസസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ അശോക് തയ്യാറായിട്ടില്ല. സമീപത്തുള്ള ഒരു ക്ഷേത്രത്തില്‍ വച്ച് സംസാരിക്കുകയും പിന്നീട് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് പിരിയുകയുമായിരുന്നു പതിവെന്നും രാംഹെത്ത് പറയുന്നു.

വരനെ തട്ടിക്കൊണ്ട് പോയതിനെതിരെ വധുവിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറയുമ്പോഴും യുവതിയുടെ നടപടി ചിലര്‍ക്കെങ്കിലുമുള്ള മുന്നറിയിപ്പാണെന്നാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയോട് പറഞ്ഞത്. പ്രണയം നടിച്ച ശേഷം വഞ്ചിക്കുന്ന ആണ്‍കുട്ടികളെ ഒരു പാഠം പഠിപ്പിക്കാന്‍ ചില സ്ത്രീകള്‍ക്കെങ്കിലും കഴിയും എന്നതാണ് സംഭവത്തിന്റെ ഗുണഫലമെന്ന് പേരുവെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

This post was last modified on May 17, 2017 6:31 pm