X

പാക് ചലച്ചിത്രതാരങ്ങളെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു ശിവസേന

അഴിമുഖം പ്രതിനിധി

ശിവസേനയുടെ പാക് വിരോധം കൂടുതല്‍ ശക്തമാകുന്നു. പാകിസ്താന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിയെ മുംബൈയില്‍ പാടാന്‍ അനുവദിക്കില്ലെന്നു നിലപാടെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് പാക് ചലച്ചിത്ര താരങ്ങള്‍ക്കെതിരെയാണ്. മാഹിര ഖാന്‍, ഫവദ് ഖാന്‍ എന്നീ താരങ്ങള്‍ക്കാണ് വിലക്ക്. ഇരുവരെയും ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ശിവസേന ഭീഷണി മുഴക്കിയിരിക്കുന്നത്. 2014 ലില്‍ ഖുബ്‌സൂരത് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ ഫവദ് ഖാന്‍ തിരക്കുള്ള താരമാണ്. ഷാരൂഖ് ഖാന്റെ നായികയായി റായീസില്‍ അരങ്ങേറ്റും കുറിക്കാനിരിക്കെയാണ് മാഹിര ഖാന് നേരെയും ഭീഷണിവന്നിരിക്കുന്നത്.

പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെയോ സിനിമാതാരങ്ങളെയോ മഹാരാഷ്ട്രയുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ശിവസേന.

നേരത്തെ പാകിസ്താന്‍ മുന്‍ പാക് വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശനത്തിന്റെ പേരില്‍ സുരേന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍കരിമഷി ഒഴിച്ചതിനും പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര ആലോചിക്കുന്ന ബി.സി.സി.ഐ യോഗസ്ഥലത്തേക്ക് ഇടിച്ചുകയറിയതിനും പിന്നാലെയാണ് പുതിയ ഭീഷണി. ശിവസേന ഭീഷണി മൂലം അടുത്തവര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ പാകിസ്താന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമാണ്. ഇപ്പോള്‍ നടന്നുവരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയിലെ കമന്റേറ്റര്‍മാരായ വസീം അക്രവും ഷൊയ്ബ് അക്തറും നാട്ടിലേക്ക് മടങ്ങുന്നതും ശിവസേനയുടെ ഭീഷണി മൂലമാണ്.

This post was last modified on December 27, 2016 3:24 pm

Related Post
Leave a Comment