പൊതു വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധേയനാണ് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. സിദ്ധാർഥ് ഒരു കടുത്ത സംഘപരിവാർ വിമർശകൻ കൂടിയാണ്. പശു കൊലപാതകം, മീ ടൂ അടക്കമുള്ള വിഷയങ്ങളിൽ സിദ്ധാർത്ഥിന്റെ നിലപാടുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ശിവസേന നേതാവ് ബാല്‍ താക്കറയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തെ വിമര്‍ശിച്ചാണ് സിദ്ധാര്‍ത്ഥിന്റെ ഏറ്റവും പുതിയ പ്രതികരണം ട്വിറ്ററിൽ പുറത്തു വന്നിരിക്കുന്നത്.
മറാത്തി മതഭ്രാന്തനെ പുകഴ്ത്തുവാനായി മാത്രം നിര്‍മ്മിക്കുന്ന സിനിമയില്‍ ആ വേഷം ചെയ്യുന്നത് യു.പി യില്‍ നിന്നുമുള്ള മുസ്‌ലിം, ഇതാണ് കാവ്യനീതി എന്നാണ് സിദ്ദാര്‍ത്ഥ് ട്വീറ്റില്‍ കുറിച്ചത്.
ദക്ഷിണേന്ത്യയെ പ്രത്യക്ഷത്തില്‍ തന്നെ പരിഹസിക്കുന്ന താക്കറേയുടെ പ്രസ്താവനകളെ വാഴ്ത്തുന്ന ചിത്രം വിറ്റ് പൈസയുണ്ടാക്കാം എന്നാണോ നിങ്ങള്‍ കരുതുന്നത്? വെറുപ്പ് വില്‍ക്കുന്നത് നിര്‍ത്തൂ എന്നും സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന ‘താക്കറെ’യാണ് ചിത്രം. ഹിന്ദിയിലും മറാഠിയിലുമായി പുറത്തുവരാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തി.
അഭിജിത്ത് പന്‍സെ സംവിധാനം ചെയ്യുന്ന ‘താക്കറെ’യില്‍ ശിവസേനാ സ്ഥാപകനായി എത്തുന്നത് നവാസുദ്ദീന്‍ സിദ്ദിഖിയാണ്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമായി ഈ ചിത്രം മാറുമെന്നാണ് ട്രൈലെർ കണ്ട പ്രേക്ഷകരുടെ പ്രതികരണം.ചിത്രത്തില്‍ താക്കറെയുടെ ഭാര്യയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് അമൃത റാവുമാണ്. ശിവസേന എംപിയും മാധ്യമപ്രവര്‍ത്തകനുമായ സഞ്ജയ് റാവത്ത് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും റാവത്ത് തന്നെ ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും.
This post was last modified on December 27, 2018 3:31 pm
Leave a Comment