ഈ വര്‍ഷത്തെ വനിതാ ദിനത്തിലേക്ക കടക്കുമ്പോള്‍ കേരളത്തില്‍ സ്ത്രീകളാല്‍ ഉണ്ടായ മാറ്റങ്ങള്‍ ചെറുതല്ല. സ്ത്രീ സുരക്ഷയ്ക്കും തുല്യതയ്ക്കുമെല്ലാം സ്ത്രീകളോട് ഒപ്പമായിരുന്നു സര്‍ക്കാരും. സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കായും സംരക്ഷണത്തിനായും സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ആക്രമണങ്ങളെ നേരിടാന്‍ അവരെ പ്രാപ്തരാക്കുന്നതിനായി നിരവധി കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സമഭാവനയുടെ നവകേരളം പടുത്തുയര്‍ത്തുന്ന കാലഘട്ടത്തിലേക്കുള്ള ചുവടുവെപ്പിന്റെ പുതിയ സന്ദേശം പങ്കു വെയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വനിതാ ദിനത്തിലൂടെ. സധൈര്യം മുന്നോട്ട് എന്ന ക്യാമ്പ്യയിനാണ് മുഖ്യമന്ത്രി സ്ത്രീകള്‍ക്കായി പങ്കു വയ്ക്കുന്നത്.
പോസ്റ്റ് പൂര്‍ണരൂപത്തില്‍,
‘ചിന്തിക്കാം, സൃഷ്ടിക്കാം, സമഭാവനയുടെ നവകേരളം.’ ഈ വർഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം ഇതാണ്. സമഭാവനയുടെ കേരളം പടുത്തുയര്‍ത്തുക എന്ന കാലഘട്ടം ആവശ്യപ്പെടുന്ന മഹത്തായ ഒരു ദൗത്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ ക്യാമ്പയിൻ.
ഐക്യരാഷ്ട്രസഭയും നീതി ആയോഗും തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയിൽ ലിംഗസമത്വത്തിൽ ഒന്നാം സ്ഥാനത്താണ് കേരളം. സ്ത്രീസാക്ഷരതയിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും രാജ്യത്തിനു മാതൃകയാണ് നമ്മുടെ സംസ്ഥാനം. രാജ്യത്ത് സ്ത്രീസാക്ഷരത 65.46 ശതമാനം ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 91.98 ശതമാനമാണ്. മാതൃമരണനിരക്ക് രാജ്യത്ത് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന സംസ്ഥാനവും കേരളമാണ്. ഇവിടെ, സ്ത്രീകളുടെ ആയുർദൈർഘ്യം 77 ആണ്.
സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നയസമീപനങ്ങളാണ് സർക്കാർ ആയിരം ദിനങ്ങൾക്കുള്ളിൽ നടപ്പാക്കിയത്. പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയതു പോലെ സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേകമായൊരു വകുപ്പ് രൂപീകരിച്ചു. സ്ത്രീകളുടെ സാന്നിധ്യമില്ലാതിരുന്ന അഗ്നിശമന സേനയിൽ വനിതകൾക്ക് മാത്രമായി 100 പുതിയ തസ്തികകൾ ഉണ്ടാക്കി. പൊലീസിൽ വനിതാ ബറ്റാലിയൻ സുസജ്ജമായി. ഇതൊക്കെ ആയിരുന്നു സർക്കാരിന്റെ ചുവടുവെപ്പുകൾ. കുടുംബശ്രീയെ വിപുലപ്പെടുത്തി പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള നൈപുണ്യ പരിശീലന പരിപാടികള്‍ നടപ്പാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അമർച്ച ചെയ്യാൻ കർശനനടപടികൾ കൈക്കൊണ്ടു. ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചു.
സ്വയം പ്രതിരോധത്തിന് സ്ത്രീകളെ സജ്ജമാക്കുന്ന പരിശീലന പരിപാടികൾ സംഘടിപ്പിച്ചും പിങ്ക് പൊലീസ് വ്യാപകമാക്കിയും നടത്തിയ ഇടപെടലുകൾ ചെറുതല്ല. രാത്രികാല താമസത്തിന് എന്റെ കൂട്, ഷീ ലോഡ്ജ് തുടങ്ങിയ പദ്ധതികളും സ്ത്രീ സുരക്ഷയിൽ ഊന്നിയുള്ളതാണ്. സാമൂഹ്യസുരക്ഷയും തുല്യനീതിയും ഉറപ്പാക്കിക്കൊണ്ട് കഴിവുകള്‍ പൂര്‍ണമായി വളര്‍ത്താന്‍ തുല്യ അവസരങ്ങള്‍ നല്‍കി, സ്ത്രീകളെ വികസനത്തില്‍ തുല്യ പങ്കാളികളാക്കുന്നതിനുള്ള സാഹചര്യവും സാമൂഹ്യ അന്തരീക്ഷവും ഒരുക്കാനാണ് സർക്കാർ ശ്രമം. ഈ നയം കൂടുതൽ ഫലപ്രദമായി നടപ്പാക്കുമെന്ന സന്ദേശമാണ് വനിതാ ദിനത്തിൽ നൽകുന്നത്.
Read More പെണ്‍കരുത്ത്: കേരളം മാറുകയാണ് ഇവരിലൂടെ-വനിതാ ദിന സ്പെഷ്യല്‍
Leave a Comment