X

ശബരിമല കയറിയ യുവതികൾ ഭക്തരല്ല, ആക്ടിവിസ്റ്റുകൾ; അവരെ തടയുന്നതിൽ ഹിന്ദു സമൂഹം പരാജയപ്പെട്ടു: വനിതാ മതിൽ ജോയന്റ് കൺവീനർ സിപി സുഗതൻ

യുവതികള് കയറിയപ്പോള്‍‍‍ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂര്‍ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാന്‍ തന്ത്രിമാര്‍ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല?

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ രൂക്ഷമായി വിമർശിച്ച് ഹിന്ദു പാർലമെന്റ് നേതാവും വനിതാ മതിൽ ജോയന്റ് കൺവീനറുമായ സി പി സുഗതൻ. ശബരിമല കയറിയ യുവതികൾ ഭക്തരല്ല ആക്ടിവിസ്റ്റുകളാണെന്നും, അവരുടെ മല കയറ്റം വിശ്വാസികൾക്ക് വേദനയുണ്ടാക്കിയെന്നും സുഗതൻ പറഞ്ഞു. നട്ടെല്ലില്ലാത്തവര്‍ നയിക്കുന്ന ഹിന്ദു സമുഹം‍. അതാണ്‌ ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്നമെന്നും സുഗതൻ കുറ്റപ്പെടുത്തി.

തുലാമാസ പുജക്കു യുവതികള്‍ എത്തിയപ്പോള്‍ എന്‍റെ നേതൃത്വത്തിൽ അവരെ തടഞ്ഞു. പിന്നീട് ഞങ്ങൾ തടയാന് പോകുന്നില്ല എന്നു തീരുമാനിച്ചു. ഗ്രേഡ്-1 ഹിന്ദുക്കളായ ആർ എസ് എസ് ബി ജെ പി നേതൃത്വം യുവതികളെ തടയല്‍ ഏറ്റെടുത്തു.. അവര്‍ മകര വിളക്കുവരെ അവിടെ യുവതികളെതടയാന്‍ ആര്‍ജവം കാണിക്കാതെയിരുന്നത് എന്തുകൊണ്ടാണ്? സുഗതൻ ചോദിച്ചു.

ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആണ് യുവതികള്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.

നേരത്തെ വനിതാ മതിൽ യുവതീപ്രവേശത്തിനാണെങ്കിൽ പിന്മാറുമെന്ന് സി.പി. സുഗതൻ അറിയിച്ചിരുന്നു . മതിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ടല്ല. യുവതീപ്രവേശത്തെ താൻ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയിൽ അന്തിമ തീരുമാനമാകുംവരെ യുവതീപ്രവേശം പാടില്ലെന്നാണ് നിലപാടെന്നും സുഗതൻ പറഞ്ഞിരുന്നു. എന്നിട്ടും സുഗതൻ വനിതാ മതിലിന്റെ കൺവീനർ ആക്കിയതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

സി പി സുഗതന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം:

സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുതു. ഭക്തര്‍ ശബരി മല കയറുന്നതു ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല ആക്ടിവിസ്റ് യുവതികളെ മല ചവിട്ടാന് അനുവദിച്ചത് യഥാര്‍ത്ഥ ഭക്തര്‍ക്ക്‌ വേദനയുണ്ടാക്കുന്നു! ‍ ഞങ്ങള്‍ ആ വേദനക്കൊപ്പം.

നവോത്ഥാന മുല്ല്യ സങ്കല്പങ്ങൾ സംരക്ഷിക്കുന്നതിനോപ്പം യഥാര്‍ത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാന്‍‍ അനുവദിക്കുകയും വേണമല്ലോ! നവോഥാന നായകരെല്ലാം ഇശ്വര വിശ്വാസികളും ഭക്തന്മാരും ആയിരുന്നു എന്നുള്ള കാര്യം ആരും മറന്നുപോകരുത്.

തുലാമാസ പൂജക്ക്‌ യുവതികള്‍ എത്തിയപ്പോള്‍ എന്‍റെ നേതൃത്ത്വത്തിൽ അവരെ തടഞ്ഞു. പിന്നീട് ഞങ്ങള് തടയാന് പോകുന്നില്ല എന്നു തീരുമാനിച്ചു. ഗ്രേഡ്-1 ഹിന്ദുക്കളായ ആർ എസ് എസ്- ബി ജെ പി നേതൃത്വം യുവതികളെ തടയല്‍ ഏറ്റെടുത്തു.. അവര്‍ മകര വിളക്കുവരെ അവിടെ യുവതികളെതടയാന്‍ ആര്‍ജവം കാണിക്കാതെയിരുന്നത് എന്തുകൊണ്ടാണ്?. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കെണ്ടാവരല്ലേ അവര്!!. അതുപോലെ യുവതികള് കയറിയപ്പോള്‍‍‍ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂര്‍ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാന്‍ തന്ത്രിമാര്‍ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല? വരുമാന നഷ്ടവും ജോലി നഷ്ടവും അവര്‍ ഭയക്കുന്നു അതല്ലേ സത്യം?

ഇന്ന് മന്നം ജയന്തിയാണ്. പെരുന്നയില്‍ കുടിയ ഒരു ലക്ഷം പേരില്‍ നിന്നു ഒരു പതിനായിരം ചെറുപ്പക്കാരെ ശബരിമല.യുവതി പ്രവേശം തടയാന്‍ എൻ എസ് എസിനും അയക്കാമായിരുന്നല്ലോ? ഒന്നും ആരും ചെയ്യില്ല? മൈക്ക് കിട്ടിയാല്‍ ഉഗ്രന്‍ പ്രസംഗങ്ങള്‍. ചാനല്‍ ചര്‍ച്ചകള്‍ .‍ കര്‍മ്മം ചെയ്യുന്നവര്‍ക്കെതിരെ വ്യാജ വാര്‍ത്തകളും കുറ്റപ്പെടുത്തലുകളും മാത്രം. നട്ടെല്ലില്ലാത്തവര്‍ നയിക്കുന്ന ഹിന്ദു സമുഹം‍. അതാണ്‌ ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്നം?